അഗർത്തല: ത്രിപുരയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള 334 സീറ്റുകളിൽ 112 എണ്ണത്തിലും ഭരണകക്ഷിയായ ബിജെപി എതിരില്ലാതെ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

സൂക്ഷ്മപരിശോധനയ്ക്കു ശേഷം തിങ്കളാഴ്ചയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. പ്രതിപക്ഷമായ സിപിഎമ്മിന്റെ 15 സ്ഥാനാർത്ഥികൾ, തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) നാല് സ്ഥാനാർത്ഥികൾ, കോൺഗ്രസിന്റെ എട്ട്, എഐഎഫ്ബിയുടെ രണ്ട്, ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവരുൾപ്പെടെ 36 സ്ഥാനാർത്ഥികൾ തിങ്കളാഴ്ച പത്രിക പിൻവലിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നവംബർ 25 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബാക്കി 222 സീറ്റുകളിലേക്ക് 785 മത്സരാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

2018 തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി നേരിടുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ (51 വാർഡുകൾ), 13 മുനിസിപ്പൽ കൗൺസിലുകൾ, സംസ്ഥാനത്തുടനീളമുള്ള ആറ് നഗർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ നഗര തദ്ദേശ സ്ഥാപനങ്ങളിൽ മൊത്തത്തിൽ 334 സീറ്റുകളുണ്ട്.