തൃശൂർ: ഔദ്യോഗിക കാറിൽ യാത്ര ചെയ്യുമ്പോൾ പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്ന് ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ എംകെ വർഗീസ്. പ്രോട്ടോക്കോൾ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎൽഎക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവർക്ക് സല്യൂട്ട് നൽകാത്തത് അപമാനിക്കലാണെന്നും എംകെ വർഗീസ് പറഞ്ഞു.തനിക്ക് വേണ്ടി മാത്രമല്ല ഈ ആവശ്യമെന്നും കേരളത്തിലെ എല്ലാ മേയർമാർക്കും വേണ്ടിയാണെന്നും എംകെ വർഗീസ് പറഞ്ഞു.

ഞാൻ കോർപ്പറേഷന്റെ മേയറായിട്ട് ഏകദേശം ആറ് മാസമേ ആയിട്ടുള്ളൂ. നേരത്തെ ജനപ്രതിനിധിയായിട്ടും കൗൺസിലറായിട്ടും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് ഒരിക്കലും മേയറെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല. എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല ആ പദവിയെ ബഹുമാനിക്കണമെന്നാണ് പറയുന്നത്. സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്പോൾ ഇവർ തിരിഞ്ഞു നിൽക്കുകയാണ്. അപമാനിച്ചതിനു തുല്യമായാണ് ഇത് ഞാൻ കാണുന്നത്,' എംകെ വർഗീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് പല തവണ ഡിജിപിക്ക് പരാതി കൊടുത്തിരുന്നും പക്ഷെ നടപടിയൊന്നും കണ്ടില്ല. ഒപ്പം തന്നെ തൃശൂർ എംഎൽഎ കമ്മീഷണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. മേയറെ അംഗീകരിക്കേണ്ട ഉത്തരവാദിത്വം ഇവർക്കുണ്ട്. പദവിയെ അപമാനിക്കുന്നത് ശരിയല്ല. കേരളത്തിലെ ഒന്നടങ്കം മേയർമാർക്ക് വേണ്ടിയാണ് പരാതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും എംകെ വർഗീസ് പറഞ്ഞു.

പുതിയ ഡിജിപി വരുന്നതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഞാൻ സല്യൂട്ട് കൊടുക്കണ്ടിടത്തുകൊടുക്കും. വാങ്ങിക്കേണ്ട സ്ഥലത്ത് വാങ്ങിക്കുകയും ചെയ്യും. ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയത് അവരാണ്. അതവരുടെ തെറ്റാണ്. കേരളത്തിൽ എല്ലായിടത്തും ഈ ചട്ടം വരണമെന്നും ഡിജിപി നടപടിയെടുത്തില്ലെങ്കിൽ ഡിജിപിയുടെ മുകളിലും ആൾക്കാരുണ്ട്. അവരെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും തൃശൂർ മേയർ എംകെ വർഗീസ് പറഞ്ഞു.

മേയറുടെ പരാതി ഡിജിപി തൃശൂർ റേഞ്ച് ഡിഐജിക്ക് കൈമാറി, ഉചിതമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകി.