താനും ദിവസങ്ങൾക്കകം തന്നെ ടിക്ടോക്കിന്റെ അമേരിക്കൻ വിഭാഗം അമേരിക്കയ്ക്ക് സ്വന്തമാകും. നവംബർ 12 ന് മുൻപായി ടിക്ടോക്കിനെ അമേരിക്കൻ കമ്പനികൾക്ക് വിറ്റിരിക്കണം എന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. കാലാവധി തീരാൻ ഇനിയും മൂന്ന് മാസങ്ങൾ നിൽക്കുമ്പോഴാണ് ധൃതിയിൽ നടപടികൾ ഉണ്ടാകുന്നത്. വരുന്ന 48 മണിക്കൂറിനുള്ളിൽ അമേരിക്കൻ കമ്പനികളായ ഒറാക്കിളോ, മൈക്രോസോഫ്റ്റോ ടിക്ടോക് സ്വന്തമാക്കിയേക്കും.

100 മില്ല്യണിലധികം അമേരിക്കക്കാരുടെ വിവരങ്ങൾ ഈ ചൈനീസ് കമ്പനിയുടെ കൈവശമിരിക്കുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാണ് എന്ന പേരിലാണ് ട്രംപ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. അതുകൊണ്ടു തന്നെയാണ് ടിക്ടോക്കിന്റെ ഡാൻസിനോട്, അവരുടെ അമേരിക്കൻ വിഭാഗം അമേരിക്കൻ കമ്പനികൾക്ക് വിൽക്കാൻ ട്രംപ് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വിവരമനുസരിച്ച് മൈക്രോസോഫ്റ്റും വാൾമാർട്ടും ഒന്നിച്ചാണ് ടിക്ടോക്ക് വാങ്ങാൻ ഒരുങ്ങുന്നത്. എന്നിരുന്നാലും, ട്രംപിന്റെ പിന്തുണയുള്ള ഒറക്കിളിനായിരിക്കും കൂടുതൽ സാധ്യത എന്നാണ് അറിയുവാൻ കഴിയുന്നത്. 10 ബില്ല്യൺ പണമായും ഒറക്കിളിന്റെ 10 ബില്ല്യൺ ഡോളർ വിലവരുന്ന ഓഹരികളും നൽകിയായിരിക്കും ടിക്ടോക്കിനെ വാങ്ങുക എന്നും അറിയുന്നു. കൂടാതെ, അടുത്ത രണ്ട് വർഷം ടിക്ടോക്ക് ഉണ്ടാക്കുന്ന ലാഭത്തിന്റെ പകുതി ബൈറ്റ്ഡാൻസിന് ലഭിക്കും.

ട്രംപിന്റെ അടുത്ത ആളായ ഒറക്കിൾ ഉടമ ലാറി എലിസൺ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആപ്പ് നേരായ രീതിയിൽ കൊണ്ടുപോകാൻ കഴിയു എന്ന് അദ്ദേഹം പറയുന്നു. അതേസമയം. ഇ-കോമേഴ്സിനെ സോഷ്യൽ മീഡിയയുമായും വീഡിയോയുമായും ബന്ധിപ്പിച്ച ഈ ആപ്പ് സ്വന്തമാക്കുവാൻ മൈക്രോസോഫ്റ്റും വാൾമാർട്ടും ചേർന്ന സഖ്യവും കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്റ്റ്സ് ഇത്തരമൊരു ഇടപാടിനോട് താത്പര്യം കാണിക്കുന്നില്ല. ടിക്ടോക് വിഷപാനം നിറച്ച ഒരു ചഷകമാണെന്നാണ് അദ്ദേഹം പറയുന്നത്.

വില്പനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ടിക്ടോക് സി ഇ ഒ കെവിൻ മേയർ പദവി രാജിവച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഒരു കൂടിക്കാഴ്‌ച്ചയിൽ, ടിക്ടോക് നിരോധിക്കുവാനുള്ള ആശയം ട്രംപിന് നൽകിയത് ഫേസ്‌ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ് ആണെന്ന് ഒരു ആരോപണം ഉയരുന്നുണ്ട്. അടുത്തയിടെ ടിക്ടോക്കുമായി മത്സരിക്കാൻ ഉതകുന്ന തരത്തിലുള്ള റീൽസ് എന്ന ആപ്പ് ഇൻസ്റ്റാഗ്രാം ഇറക്കിയിട്ടുമുണ്ട്.