തിരുവനന്തപുരം: സവാളയ്ക്കു പിന്നാലെ രാജ്യത്ത് തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാൽ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികൾ പറയുന്നത്.

കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാൻ കാരണം. കർണാടകയിൽ തന്നെ ബംഗളൂരു ഉൾപ്പെടെയുള്ള നഗര മേഖലകളിൽ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില. ഏതാനും ദിവസം മുമ്പ് ഇതു പത്തു രൂപയായിരുന്നു. കേരളത്തിൽ വില പലയിടത്തും എഴുപത് എത്തിയിട്ടുണ്ട്.

മഴ കനത്താണ് തക്കാളി വരവു കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ കാർഷിക മേഖലകളായ ചിക്കബല്ലാപുർ, കോലാർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. അൻപതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കർഷകർ പറയുന്നത്.

മഹാരാഷ്ട്രയിൽനിന്നും തക്കാളിയുടെ വരവിൽ വൻ കുറവു നേരിടുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇതേ നില തുടർന്നാൽ വരുംദിവസങ്ങളിൽ വില നൂറു കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. സവാള വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനയുണ്ടായിരുന്നു.