ടോംഗോയുടെ തീരത്തിനടുത്ത് സമുദ്രാന്തരഭാഗത്ത് നടന്ന അഗ്‌നിപർവ്വത സ്ഫോടനം അതി ഭീകരമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രമാണത്രെ ഇത്രയും ഭീകരമായ അഗ്‌നിപർവ്വത സ്ഫോടനം ഉണ്ടാവുക. ബഹിരാകാശത്തു നിന്നുപോലും ഈ സ്ഫോടനം ദൃശ്യമായി എന്ന് പറയുമ്പോഴാണ് ഇതിന്റെ വലിപ്പവും ഭീകരതയും വ്യക്തമാവുക. സ്ഫോടനത്തെ തുടർന്നുണ്ടായ, റിറ്റ്ച്ചർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്ക് കാരണമായി. പസഫിക് സമുദ്രത്തിലെ ടോംഗോ ദ്വീപിനെ മുഴുവൻ ചാരംകൊണ്ട് മൂടുകയും ചെയ്തു.

അമേരിക്കയിൽ കാലിഫോർണിയൻ തീരത്ത് ശനിയാഴ്‌ച്ച നാലടി വരെ ഉയരത്തിൽ തിരമാലകൾ കാണപ്പെട്ടു. ഓറിഗൺ, വാഷിങ്ടൺ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, അലാസ്‌ക എന്നിവയുടെ തീരങ്ങളിലും സുനാമി മൂലമുണ്ടായ തിരമാലകൾ പ്രത്യക്ഷപ്പെട്ടു. ബഹിരാകാശത്തു നിന്നും ഈ സ്ഫോടനത്തിന്റെ ചിത്രം ഉപഭ്രഹങ്ങളിലെ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. കർശനമായ മുന്നറിയിപ്പുണ്ടായിട്ടും നിരവധിപേർ കൂറ്റൻ തിരമാലകൾ കാണാനായി കടൽത്തീരങ്ങളിൽ തടിച്ചുകൂടി.

സുനാമി ആക്രമിച്ച ടോംഗോ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ടെലെഫോൺ- ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ അവിടത്തെ ജനങ്ങളുമായി ഒരുതരത്തിലുള്ള ബന്ധപ്പെടലും സാധ്യമല്ലാതെയായി. ഇന്നലെയും ഇതേ നില തുടരുകയണ്. അതിനിടയിൽ, ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കുന്ന ഭീകരമായ അഗ്‌നിപർവ്വത സ്ഫോടനമായിരുന്നു നടന്നതെന്ന് പറഞ്ഞ, യൂണിവേഴ്സിറ്റി ഓഫ് ഓക്ക്ലാൻഡിലെ പ്രൊഫസർ ഷെയ്ൻ ക്രോണിൻ, ഇത്രയും വലുതല്ലെങ്കിലും, ഇനിയും ഏതാനും തവണകൂടി ഇതേ അഗ്‌നിപർവ്വതം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.

വടക്കൻ പെറുവിൽ രണ്ട് മീറ്റർ ഉയർത്തിലെത്തിയ തിരമാലകൾ ഒരു ട്രക്കിനെ സമുദ്രത്തിലേക്ക് വലിച്ചെടുത്തപ്പോൾ രണ്ട് സ്ത്രീകൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകളുണ്ട്. വാഹനമോടിച്ചിരുന്നയാൾ രക്ഷപ്പെട്ടെങ്കിലും, വാഹനത്തിലുണ്ടായിരുന്ന അയാളുടെ ഭാര്യയും മറ്റൊരു സ്ത്രീയുമാണ് മരണമടഞ്ഞത്. ചാരം മൂടിക്കിടക്കുന്ന ടോംഗോയിലാണെങ്കിൽ, നഷ്ടം വിലയിരുത്താൻ ന്യുസിലാൻഡിൽ നിന്നെത്തിയ നിരീക്ഷണ വിമാനങ്ങൾക്ക് തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കോണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.

അന്താരാഷ്ട്ര സഹായം ടോംഗോയിൽ എത്തിക്കുന്നതും അതീവ സങ്കീർണ്ണമായ ഒരു കാര്യമാണ്. ലോകത്ത് ഇതുവരെ കോവിഡ് വ്യാപിക്കാത്ത അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ടോംഗോ. അതുകൊണ്ടുതന്നെ ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തുന്നവരും മറ്റും അതീവ ശ്രദ്ധ പുലർത്തേണ്ടതായി വരും. ജപ്പാനിലും, ന്യുസിലൻഡിലും, ആസ്ട്രേലിയയിലും ഈ സുനാമിയുടെ പ്രഭാവം അനുഭവപ്പെട്ടു.ഈ സ്ഫോടനത്തോടെ ടോംഗോയിൽ ഒരു പുതിയ ദ്വീപ് രൂപപ്പെട്ടതായും വാർത്തയുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ടോംഗോയിൽ ദ്വീപ് രൂപപ്പെടുന്നത്.