തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്റെ പ്രവർത്തനോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ ആദ്യ പാരാ സെയ് ലിം​ഗ് പ്രവർത്തനം തുടങ്ങിയത്. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പാരാ സെയ് ലിം​ഗ് ആരംഭിച്ചിരിക്കുന്നത്.

പാരാ സെയ്‍ലിങ് പ്രവർത്തനക്ഷമമാകുന്നതോടെ അന്തർദേശീയ ബീച്ച് ടൂറിസം കേന്ദ്രമായ കോവളത്തെ വാട്ടർ സ്പോർട്ട് ടൂറിസത്തിന് പ്രാധാന്യമേറും. കേരളത്തെ അഡ്വഞ്ചർ ടൂറിസം ഹബ്ബായി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജമേകുമെന്നും ഹവ്വാ ബീച്ചിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു. കോവളം കേന്ദ്രമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബോണ്ട് സഫാരി കോവളം, സ്കൂബ ഡൈവിങ്, സ്നോർക്കെലിങ്, മറ്റ് ജല അധിഷ്ഠിത സാഹസിക പാക്കേജുകൾ എന്നിവ വിജയകരമായി നടത്തിവരുന്നുണ്ട്.

ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് കോവളത്തെ പാരാ സെയ്‍ലിംഗിനായി ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളെ ഒരു ഫീഡർ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോട്ടിന് ഏകദേശം 11 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചാണ് പാരാ സെയ്‍ലിങ് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നത്.