തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസുകൾ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങുക്കിടക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളേയും കൊണ്ടാണ് ബസുകൾ പോയത്.

കോവിഡ് കാലം മുതലാണ് ഇതരസംസ്ഥാന തൊഴിലാളികൾ ടൂറിസ്റ്റ് ബസുകൾ വാടകയ്‌ക്കെടുത്ത് നാടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചത്. ബംഗാൾ, അസം ഭാഗങ്ങളിലേക്കാണ് ബസുകൾ പോയിരുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ളവരെ തിരിച്ചും എത്തിക്കുകയാണ് പതിവ്.

എന്നാൽ, കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലും കോവിഡ് വ്യാപനം കൂടിയതുകൊണ്ടും അവിടെയുള്ള തൊഴിലാളികൾ തിരിച്ചുവരാൻ തയ്യാറാകുന്നില്ല. ഇതിനേത്തുടർന്നാണ് തിരിച്ചുപോരാൻ പണമില്ലാതെ ബസുകൾക്ക് കേരളത്തിലേക്ക് വരാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

ഡീസൽ ചെലവ്, പെർമിറ്റ്, ടോൾ, പൊലീസിന് നൽകേണ്ട തുക തുടങ്ങിയവയെല്ലാം വേണം. അതിനാൽ തിരിച്ചുവരാനാകാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. തിരിച്ച് എത്താൻ ഡീസൽ ചെലവ് മാത്രം 60,000 രൂപയാകും. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഇവർ രണ്ടാഴ്ചയിൽ അധികമായി ഇവിടങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.