പുണെ: പരിശീലന പറക്കലിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് പാടത്ത് ഇടിച്ചിറങ്ങി. അപകടത്തെ തുടർന്ന് വിമാനം ഏറെക്കുറെ പൂർണമായും തകർന്നു. വിമാനത്തിലുണ്ടായിരുന്ന വനിതാപൈലറ്റ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

മഹാരാഷ്ട്രയിൽ ബാരാമതി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന പരിശീലനവിമാനമാണ് നിയന്ത്രണം വിട്ട് പാടത്ത് ഇടിച്ചിറങ്ങിയത്. പുണെയിലെ കദ്ബൻവാഡിയിൽ തിങ്കളാഴ്ച രാവിലെ 11.20 നും 11.25 നും ഇടയ്ക്കാണ് അപകടമുണ്ടായത്.

കാർവർ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ പരിശീലനസ്ഥാപത്തിന്റേതാണ് വിമാനം. 3,200 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനമാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് പാടത്തേക്ക് ഇടിച്ചിറങ്ങിയത്. നിത്യേനയുള്ള പരിശീലനപറക്കലിലായിരുന്നു വിമാനത്തിലുണ്ടായിരുന്ന ഭവിക റാത്തോഡ്(22). ഭവികയെ നവ്ജീവൻ ആശുപത്രിയിലേക്ക് മാറ്റി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

അപകടമുണ്ടായ ഉടനെ തന്നെ പ്രദേശവാസികൾ എത്തി വിമാനത്തിൽ നിന്ന് പൈലറ്റിനെ പുറത്തെത്തിച്ചു. കാർവർ അക്കാദമിയിലെ ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തി. വിമാനാപകടത്തിന്റെ കാരണത്തെ കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അവർ വ്യക്തമാക്കി.