കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠച്ചാൽ പ്രദേശത്ത് 18 വീടുകൾക്ക് സമീപം ജീവന് ഭീഷണിയായി നിൽക്കുന്ന 33 വൻ മരങ്ങൾ മുറിക്കണമെന്ന റെയ്ഞ്ച് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

മൂവാറ്റുപുഴ ഡി.എഫ് ഒക്കും ആർ ഡി ഒക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസറാണ് മലയാറ്റൂർ ഡി എഫ് ഒ ക്ക് 2018 ഒക്ടോബറിൽ മരങ്ങൾ മുറിക്കണമെന്ന് റിപ്പോർട്ട് നൽകിയത്. തുടർന്ന് മൂവാറ്റുപുഴ ആർ ഡി ഒയും ഇതേ നിർദ്ദേശം മൂവാറ്റുപുഴ ഡി എഫ് ഒ ക്കും കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും നൽകി. 3 വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വളരെ ഭീതിയോടെയാണ് പ്രദേശത്തെ ജനങ്ങൾ കഴിയുന്നത്.

സാധാരണക്കാരാണ് ഇവിടെ താമസിക്കുന്നത്. കാറ്റും മഴയും തുടങ്ങുന്നതോടെ ജീവൻ പണയം വച്ചാണ് ഇവിടെ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്താൽ രാത്രി ഉറങ്ങാറില്ല. പല വൻ മരങ്ങളും വീടുകൾക്ക് മുകളിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. മരങ്ങൾ മുറിക്കണമെന്ന് കാണിച്ച് നാട്ടുകാർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലൈ 19 ന് പരിഗണിക്കും.