തിരുവനന്തപുരം: ഞായറാഴ്ച അർധരാത്രിമുതൽ നിലവിൽ വരുന്ന ട്രിപ്പിൾ ലോക്ക്ഡൗണിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്. ഇതിനായി 10,000 പൊലീസുകാരെ നിയോഗിച്ചു. ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് ചുമതല. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച അർധരാത്രിമുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. മറ്റ് ജില്ലകളിൽ ലോക്ഡൗൺ 23വരെ തുടരും.

പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും. നേരത്തെ രാവിലെ ആറു മണിക്ക് മുമ്പ് പാലും പത്രവും വിതരണം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ പ്രായോഗികത തിരിച്ചറിഞ്ഞ് ഇതിൽ മാറ്റം വരുത്തുകയായിരുന്നു.

ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കർശനമായ മാർഗമാണ് ട്രിപ്പിൾ ലോക്ഡൗൺ. ഈ ജില്ലകളുടെ അതിർത്തി അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്കുമാത്രമാണ് യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ന്മെന്റ് സോൺ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, പ്രോട്ടോകോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക് വിധേയമാകും.

ഡ്രോൺ പരിശോധന

ഡ്രോൺ പരിശോധനയും ക്വാറന്റൈയ്ൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റൈയ്ൻ ലംഘിക്കുന്നവരെ സഹായിക്കുന്നവരുടെ പേരിൽ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി.

ഭക്ഷണമെത്തിക്കും

ആവശ്യമുള്ളവർക്ക് വാർഡ് സമിതി ഭക്ഷണമെത്തിക്കും. കമ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിന് ഉപയോഗപ്പെടുത്തണം. മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കും.

ഇവയ്ക്ക് അനുമതി

  • മരുന്നുകട, പെട്രോൾ ബങ്ക്
  •  വീട്ടുജോലിക്കാർ, ഹോം നേഴ്‌സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം
  • പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടത്തിൽ യാത്രചെയ്യാം.
  • വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും
  •  ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം
  • ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം
  • മറ്റ് ജില്ലകളിൽനിന്നുള്ള മാധ്യമ പ്രവർത്തകർക്ക് ട്രിപ്പിൾ ലോക്ഡൗണുള്ള ജില്ലകളിൽ പ്രവേശിക്കാൻ പാസ് എടുക്കണം