തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കാസർകോട് മുൻപ് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. തീവ്ര രോഗബാധിത മേഖലകളിൽ ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങൾ ആണ് ട്രിപ്പിൾ ലോക്ഡൗൺ.

നടപ്പാക്കുന്നത് മൂന്ന് ഘട്ടങ്ങളായി

1. തീവ്ര രോഗബാധിത മേഖലയിൽ പുറത്തുനിന്നും ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടം.

2. രോഗബാധിതരുടെ സമ്പർക്കം കൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും.

3. രോഗം ബാധിച്ചവർ വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കമ്മ്യൂണിറ്റി വ്യാപനം തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ തമ്മിലുള്ള വ്യത്യാസം?

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വേണ്ടി ജനങ്ങൾ ഒരു പ്രദേശത്തുനിന്ന് പുറത്തു പോകാതിരിക്കാൻ ഏർപ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ഡൗൺ എന്ന് പറയുന്നത്. ആവശ്യസർവീസുകൾ പ്രവർത്തിക്കും. പലചരക്ക്, പച്ചക്കറി കടകൾ, ബാങ്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഓഫിസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കാം. എന്നാൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയിൽ ശക്തമായ പരിശോധകൾ ഏർപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധനകൾ നടത്തുന്നത്.

ട്രിപ്പിൾ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയ സേവനങ്ങൾ

വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ല. ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കില്ല. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്‌സികൾ ക്രമീകരിക്കാൻ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിങ്ങും സാധിക്കും. ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവർത്തിക്കും. മൊബൈൽ സേവന കടകൾ തുറക്കും. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും. ചരക്ക് വാഹനങ്ങൾക്കും അനുമതി നൽകും.

ട്രിപ്പിൾ ലോക്ഡൗൺ എങ്ങനെ നടപ്പാക്കും?

2020 ഏപ്രിൽ 10ന് കാസർകോട് 155 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചു. അത്തരത്തിലുള്ള തന്ത്രങ്ങൾ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്.

കയ്പമംഗലത്ത് ഇന്നലെ പൊലീസ് നടത്തിയ വാഹനപരിശോധനയിൽ നിന്ന്
അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽനിന്ന് പുറത്തുപോകരുത്. റോഡുകളിൽ യാത്ര പരിമിതപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.