തിരുവനന്തപുരം: വീണ്ടും അഴിമതി ആരോപണത്തിന്റെ കരിനിഴലിൽ ബേബി മേയർ ആര്യാ രാജേന്ദ്രൻ. ഇഎംഎസ് ഭവനപദ്ധതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിന് 2011 ൽ സംസ്ഥാനസർക്കാർ നൽകിയ എട്ട് കോടി രൂപ കാണാനില്ലെന്നാണ് പുതിയ ആരോപണം.

ഭവനരഹിതർക്ക് വീടുവച്ചുനൽകുന്നതിനുള്ള ആ പണം പാളയത്തുള്ള ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പണം അക്കൗണ്ടിൽ ഇല്ല എന്ന ആരോപണവുമായി നെടുങ്കാട് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കരമന അജിത്താണ് രംഗത്തെത്തിയിരിക്കുന്നത്. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് കരമന അജിത്തിന്റെ ആരോപണം. ആ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയതിന്റെയോ ആർക്കെങ്കിലും വീട് വച്ച് നൽകിയതിന്റെയോ രേഖകളുമില്ല. ആ പണം മുക്കിയത് മുൻ മേയർമാരാണോ ഇപ്പോഴത്തെ മേയർ ആര്യാ രാജേന്ദ്രനാണോ എന്നാണ് കരമന അജിത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്.

ആര്യാ രാജേന്ദ്രൻ മേയറായി സ്ഥാനമേറ്റ ശേഷം നിരവധി അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ജനങ്ങളിൽ നിന്നും പിരിച്ച നികുതികൾ കോർപ്പറേഷനിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ വെട്ടിച്ച അഴിമതി കഥകൾ തെളിവ് സഹിതം പുറത്തായതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും പ്രത്യക്ഷസമരത്തിലാണ്. അതിന് പുറമെയാണ് ഇഎംഎസ് ഭവനപദ്ധതിയുടെ ഫണ്ടും വെട്ടിച്ചതിന്റെ തെളിവുകൾ പ്രതിപക്ഷ കൗൺസിലർ പുറത്തുവിട്ടത്. ഈ വർഷം ആഘോഷങ്ങളില്ലാതെ നടത്തിയ ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണത്തിന്റെ മറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന ലക്ഷങ്ങളുടെ അഴിമതിയും അടുത്തിടെ പുറത്തുവന്നിരുന്നു.

21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.

കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു.

സ്ഥാനമേറ്റെടുത്തിട്ട് ഒരു വർഷം പോലുമാകുംമുമ്പാണ് ഇത്രയേറെ വിവാദങ്ങൾ തിരുവനന്തപുരം മേയറുടെ പേരിലുണ്ടായിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവുമൊടുവിലെ ആരോപണമായാണ് ഇഎംഎസ് ഭവനപദ്ധതി തട്ടിപ്പും ഉയർന്നുവന്നിരിക്കുന്നത്. മേയറുടെ പ്രവർത്തനങ്ങളിൽ മുൻപരിചയമില്ലായ്മ പ്രശ്നമാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പിഎ തന്നെ പാർട്ടിക്ക് വേണ്ടി മേയറെ കൂടുതൽ കുഴികളിൽ ചാടിക്കുകയാണെന്നാണ് മേയറുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആരോപണം.