തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ജൂലൈ 31 വരെയാണ് നിരോധനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസമില്ല. അയൽ സംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകാൻ നിർദേശിക്കും. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ പമ്പുകൾ പൂട്ടാൻ നിർദേശിക്കും.

എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് തിരിച്ചറിയൽ കാർഡ് കരുതണം. ആവശ്യമായ ജീവൻരക്ഷ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രോളിങ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും.മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വീഡിയോ കോൺഫറൻസ് വഴി മന്ത്രിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ചശേഷമായിരുന്നു തീരുമാനം.

ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസ്സപ്പെടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം.

കൊല്ലം ജില്ലയിൽ ട്രോളിങ് നിരോധന കാലഘട്ടത്തിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. ഈ വർഷവും അത് തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം.

ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും കോവിഡ് പശ്ചാത്തലത്തിൽ മത്സ്യം കൈകാര്യം ചെയ്യാൻ ഏർപ്പെടുത്തിയ മാർഗ്ഗ നിർദ്ദേശങ്ങൾ ട്രോളിങ് നിരോധന കാലയളവിലും ബാധകമായിരിക്കും. കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി. കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം.ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിങ് നടത്തണമെന്ന് തീരുമാനിച്ചു.

മറൈൻ എൻഫോഴ്‌സ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം.

ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംലിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.