തിരുവനന്തപുരം: ഏതൊരു വിഷയത്തിലും ഹാസ്യം കണ്ടെത്താനുള്ള ട്രോളന്മാരുടെ കഴിവ് പലപ്പോഴായി ചർച്ചയായതാണ്. ചിലപ്പോഴൊക്കെ അതിരു വിടാറുണ്ടെങ്കിലും സമൂഹത്തിൽ ചർച്ചയാകുന്ന വിഷയത്തെ ട്രോളന്മാർ ഉപേക്ഷിക്കാറില്ല. ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ട്രോളന്മാരുടയും സോഷ്യൽ മീഡിയയുടെയും ഇഷ്ടവിഷയം മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് തന്നെയാണ്.വീഡിയോയായും ഫോട്ടോയായുമൊക്കെയാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയ ചിരി പടർത്തുന്നത്.

ആദവും ഹവ്വയും ഉപയോഗിച്ച ഓട്ടു വിളക്ക്, ശ്രീകൃഷ്ൺ ഉപയോഗിച്ച ലാപ്പ്‌ടോപ്പ് തുടങ്ങി ഹവ്വ കടിച്ച ആപ്പിൾ വരെ ട്രോളന്മാർ ഇക്കൂട്ടത്തിൽ എത്തിച്ചിട്ടുണ്ട്.ആദത്തിന്റെ കാലത്ത് വിട്ടിൽ ഉപയോഗിച്ചിരുന്ന ഒരു ഒാട് വിളക്ക് വിൽപ്പനയ്ക്ക്, ഹവ്വയുടെ ആട്ട് കല്ല് ഇന്ത്യയിലെത്തിക്കാൻ കുറച്ച് ഫണ്ട് ആവശ്യമുണ്ട്.അതിനാൽ മാത്രമാണ് ഈ വിളക്ക് വിൽക്കുന്നത്. ജെനുവിൻ വ്യക്തികൾ മാത്ര ബന്ധപ്പെടുക എന്നിങ്ങനെ വിശദീകരണ കുറിപ്പുകളും ചിത്രങ്ങളും അടങ്ങുന്നതാണ് ട്രോളുകൾ.

3 മണിക്കുറിനുള്ളിൽ ഓർഡർ ചെയ്താൽ വെറും 16 കോടി രൂപ എന്നു പറഞ്ഞാണ് ഹവ്വ കടിച്ച ആപ്പിളിനെ ട്രോളന്മാർ പരിചയപ്പെടുത്തുന്നത്.സാധാരാണ നിലയിൽ പ്രഖ്യാപിത ട്രോൾ ഗ്രൂപ്പിൽ ആണ് ട്രോളുകൾ പ്രചരിക്കുന്നത് എങ്കിൽ ഇ വിഷയത്തിൽ വിട്ടിലെ പഴയ ഉപകരണങ്ങളുടെ ഫോട്ടോ വച്ച് ഒട്ടുമിക്കവരും ട്രോളുകൾ ഇറക്കിയിട്ടുണ്ട്. വ്യത്യസ്ത ആശയങ്ങളുമായി എത്തുന്ന ട്രോളുകൾ വായനക്കാരിൽ ചിരി പടർത്തുമെന്നതിൽ തർക്കമില്ല.ഫോട്ടോയ്‌ക്കൊപ്പം തന്നെ വീഡിയോ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം മോൺസണിന്റെ വിഷയത്തിൽ കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.മോശയുടെ അംശ വടിയും യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് വാങ്ങിയ 30 വെള്ളിക്കാശിലെ 2 വെള്ളിക്കാശും അൽഫോൻസയുടെ തിരുവസ്ത്രവും ഉൾപ്പെടെ പല വ്യാജ തിരുശേഷിപ്പുകളും കാട്ടി തട്ടിപ്പു നടത്തി വരുന്നതിനിടെ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മോൻസൺ ജോസഫിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച യൂട്യൂബേഴ്‌സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

 

മോൻസണിന്റെ പക്കൽ നിന്നും ഏതെങ്കിലും തരത്തിൽ പണം കൈപ്പറ്റിയ ശേഷം തെറ്റായ വിവരം അറിഞ്ഞു കൊണ്ട് പുറത്ത് വിട്ടതാണോ എന്നാണ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ തട്ടിപ്പിന് കൂട്ടു നിന്നതിന് ഇവർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. തട്ടിപ്പ് നടത്തുന്നതിന് വിശ്വാസം ആർജ്ജിച്ചെടുക്കാൻ ഇത്തരം വീഡിയോകളും ഇയാൾ ഉപയോഗിച്ചിരുന്നു എന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്. തട്ടിപ്പിന് സഹായത്തിനായി ഏതെങ്കിലും പി.ആർ ഏജൻസികളുടെ സഹായവും ലഭ്യമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.