മലപ്പുറം: കത്വഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത വാർത്ത പുറത്തു വന്നതിന് പിന്നാലെ നവമാധ്യമങ്ങളിൽ ട്രോൾ മഴ. ഇ ഡി വരാൻ വേണ്ടി യാസീൻ ഓതിയവർ പോവാൻ വേണ്ടി ഖത്വം ഓതുന്ന തിരക്കിലാണ്. ചതിച്ചു ഗൂയിസ് ഞങ്ങളെ ഇ ഡി വഞ്ചിച്ചു ഗൂയിസ്, ജൂവലറി തട്ടിപ്പ് മുങ്ങിയ തങ്ങൾ പൊങ്ങി.! കത്വ, ഫണ്ട് തട്ടിപ്പ് പി കെ ഫിറോസ് കുടുങ്ങി സേവ് പിറോസ്‌ക്ക തുടങ്ങി നിരവധി ട്രോളുകളാണ് രാഷ്ട്രീയ എതിരാളികൾ പടച്ചു വിടുന്നത്.

കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎൽഎ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്. കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയിൽ പി കെ ഫിറോസും സി കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികൾ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ച് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് മുൻ ദേശീയ അംഗം യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ഫെബ്രുവരിയിൽ ഫിറോസിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നെന്നായിരുന്നു ആരോപണം.