ഭുവനേശ്വർ: ഹെൽമറ്റില്ലാതെ ട്രക്ക് ഓടിച്ചെന്നാരോപിച്ച് ഡ്രൈവർക്ക് ആയിരംരൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഒഡിഷയിലെ ഗഞ്ചാമിലാണ് സംഭവം. പ്രമോദ് കുമാർ സ്വയിനെന്ന ട്രെക്ക് ഡ്രൈവർക്കാണ് വിചിത്രമായ കുറ്റമാരോപിച്ച് പിഴ അടയ്ക്കേണ്ടി വന്നത്. മൂന്ന് വർഷത്തോളമായി കുടിവെള്ളം വിതരണം ചെയ്യുന്ന ട്രെക്കാണ് പ്രമോദ് കുമാർ സ്വയിൻ ഓടിക്കുന്നത്.

ബുധനാഴ്ചയാണ് പ്രമോദ് കുമാർ സ്വയിൻ ആർടിഓഫീസിലെത്തിയത്. വെള്ളം വിതരണം ചെയ്യാനുള്ള പെർമിറ്റ് പുതുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സമയത്താണ് പിഴത്തുക അടയ്ക്കാനുണ്ടെന്ന് ആർടി ഓഫീസിൽ നിന്ന് അറിയിക്കുന്നത്. വിശദമായി ചോദിച്ച് പിഴയടക്കേണ്ടി വന്ന തെറ്റെന്താണെന്ന് പരിശോധിക്കുമ്പോഴാണ് ഹെൽമറ്റ് ഉപയോഗിക്കാതെ ട്രക്ക് ഓടിച്ചതിനാണ് പിഴയെന്ന് അറിയുന്നത്.

പ്രമോദ് കുമാറിന്റെ ട്രെക്കിന്റെ രജിസ്ട്രേഷൻ നമ്പറിലുള്ള ചെല്ലാനിലായിരുന്നു തെറ്റെന്താണെന്ന് വിശദമാക്കിയിരുന്നത്. താൻ ട്രക്കാണ് ഉപയോഗിക്കുന്നതെന്ന് വാദിച്ചെങ്കിലും പ്രമോദ് കുമാറിന്റെ കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പിഴയൊടുക്കാതെ പെർമിറ്റ് നൽകില്ലെന്ന് തീർത്തുപറയുക കൂടി ചെയ്തതോടെ പ്രമോദ് കുമാർ ആയിരം രൂപ പിഴത്തുക അടയ്ക്കുകയായിരുന്നു. പല വിധത്തിൽ ഉദ്യോഗസ്ഥർ സാധാരണക്കാരിൽ നിന്ന് പണം പിടിച്ചെടുക്കുകയാണെന്നാണ് പ്രമോദ് കുമാറിന്റെ പരാതി.