കാബൂൾ: ആദ്യമായി താലിബാൻ നേതാവിനെ അഭിമുഖം ചെയ്ത അഫ്ഗാനിസ്ഥാൻ മാധ്യമപ്രവർത്തക രാജ്യം വിട്ടു. അഫ്ഗാൻ ന്യൂസ് ടിവി ചാനൽ, ടോളോ ന്യൂസിന്റെ വാർത്ത അവതാരകയായ ബെഹസ്ത അർഘണ്ടാണ് രാജ്യം വിട്ടത്. മറ്റെല്ലാവരും പേടിക്കുന്നതു പോലെ താനും താലിബാനെ പേടിക്കുന്നെന്ന് ഇവർ പറഞ്ഞതായും, ഇവർ ഖത്തറിലേക്കാണ് കടന്നതെന്നും വാർത്ത ഏജൻസി റിപ്പോർട്ടുകൾ പറയുന്നു.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചടക്കുന്ന സമയത്താണ് ബെഹസ്ത, താലിബാൻ വക്താവായ മൗലവി അബ്ദുൽ ഹഖ് ഹേമദിനെ അഭിമുഖം ചെയ്തത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ 24-കാരിയായ ബെഹസ്ത അർഘണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടോളോ ന്യൂസിൽ വാർത്തകൾ വായിച്ചിരുന്ന 50 ദിവസത്തിനിടയിൽ ബെഹസ്ത, പാക്ക് താലിബാനെതിരെയുള്ള നിലപാടുകളിലൂടെ പ്രശസ്തയാകുകയും നൊബേൽ സമ്മാനം നേടുകയും ചെയ്ത മലാല യൂസുഫ്സായിയെയും അഭിമുഖം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ ടെലിവിഷൻ ആദ്യമായാണ് മലാല യൂസുഫ്സായിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത്.

അതേ സമയം താലിബാന്റെ കീഴിലായതോടെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവർത്തകർ അഫ്ഗാനിൽ നിന്നും കൂട്ടത്തോടെ നാട് വിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ജീവനക്കാരെ കിട്ടാനില്ലെന്നും ടോളോ ന്യൂസിന്റെ മേധാവിയായ സാദ് മുഹസനി പറയുന്നതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തു.