തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണകുമാർ പറയുന്നു: 'ബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തിൽ നടക്കുന്നത്. അതിശക്തമായ പോളിങ് ഇത്തവണ നടക്കും. വളരെ രസകരമായ വിധിയുണ്ടാവാനാണ് സാധ്യത. മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ റിസൽറ്റും മെയ് രണ്ടിന് കാണാൻ സാധിക്കും. നമുക്ക് നമ്മുടെ ഭാഗം മാത്രമേ കാണാൻ സാധിക്കൂ. പ്രചരണത്തിന് നമ്മൾ ചെല്ലുമ്പോൾ വോട്ടർമാർ നമ്മളോട് സ്നേഹത്തോടെ പെരുമാറും. അതുപോലെ മറ്റ് സ്ഥാനാർത്ഥികൾ ചെല്ലുമ്പോഴും അവർ അതുപോലെ തന്നെയായിരിക്കും പെരുമാറുക. ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ട്.'

കഴിഞ്ഞ തവണ ശ്രീശാന്ത് 35000 ത്തിലേറെ വോട്ട് നേടിയ സ്ഥാനത്ത് ടെലിവിഷൻ താരമായ കൃഷ്ണകുമാറിലൂടെ ജയം മാത്രമാണ് ബിജെപി ലകഷ്യമിടുന്നത്. പരിചയ സമ്പന്നർക്കിടയിൽ വേറിട്ട രീതിയിലെ കൃഷ്ണകുമാർ പ്രചാരണത്തിൽ ഇടത് വലതുമുന്നണികൾക്ക് ആശങ്കയുണ്ട്. ഇതിനകം പല സർവ്വെകളും കൃഷ്ണകുമാറിന് ജയം വരെ പ്രവചിക്കുന്നു. ശിവകുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന സിപിഎം സീറ്റ് ഘടകകക്ഷിക്ക് നൽകി മത്സരം ലഘുവാക്കിയത് ഒത്തുകളിക്കാണെന്ന് വരെ ബിജെപി ആരോപിക്കുന്നു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ തീരത്തെ വാർഡുകൾ എന്നും ബിജെപിക്ക് വെല്ലുവിളിയാണ്.