ന്യൂഡൽഹി: ഐടി ചട്ടം കടുപ്പിച്ച സാഹ്ചര്യത്തിൽ കേന്ദ്ര ഐടി മന്ത്രിക്ക് തന്നെ പണികൊടുത്ത് ട്വിറ്റർ. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ടു. ഒരു മണിക്കൂർ നേരം തനിക്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് രവിശങ്കർ പ്രസാദ് അറിയിച്ചു. എന്നാൽ പുതിയ ഐടി ചട്ടത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ തന്നെ അറിയിച്ചു.

'സ്വന്തം അജൻഡ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലക്കൊള്ളുന്നവർ എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലക്കൊള്ളുന്നവരല്ല എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. സ്വന്തം അജൻഡ നടപ്പാക്കുന്നതിലാണ് അവർക്ക് താത്പര്യം'- അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചില്ലായെങ്കിൽ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്ന ഭീഷണി കൂടി ഇതിലുള്ളതായും രവിശങ്കർ പ്രസാദ് ആരോപിച്ചു.

സമൂഹ മാധ്യമച്ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കാത്തതിന്റെ പേരിൽ ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ നടപടികൾ കടുപ്പിച്ചു വരുന്നതിനിടെയാണ് രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് താത്കാലികമായി പൂട്ടിയത്. അമേരിക്കയിലെ പകർപ്പവകാശ നിയമം ലംഘിച്ചു എന്ന് ആരോപിച്ചാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. പീന്നിട് അക്കൗണ്ട് തുറക്കാൻ അനുവദിച്ചതായും രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

പുതിയ ഐടി ചട്ടം അനുസരിച്ച് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് നിയമ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.  അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് മുൻപ് അക്കൗ ണ്ടുടമയ്ക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഏത് പ്ലാറ്റ്ഫോമായാലും പുതിയ ഐടി ചട്ടം പാലിച്ചേ മതിയാവൂ. ഇക്കാര്യത്തിൽ ഒരു വീട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.