ന്യൂഡൽഹി: 'ഗസ്സിയാബാദ് വിവാദ ട്വീറ്റിൽ' ഉത്തർപ്രദേശ് പ്രദേശ് പൊലീസ് സമൻസ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗസ്സിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓൺലൈനിലൂടെ ഹാജരായാൽ മതിയെന്നും കോടതി ഉത്തരവിട്ടു.

കൂടുതൽ പരിഗണനകൾ ആവശ്യമാണെന്നും ജൂൺ 29-ലേക്ക് കേസ് മാറ്റിവെച്ചതായും കോടതി അറിയിച്ചു. അതുവരെ ട്വിറ്റർ എംഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി യുപി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജി.നരേന്ദ്രന്റേതാണ് ഉത്തരവ്.

ഇടക്കാല സംരക്ഷണം നൽകുന്നതിനെ എതിർത്ത യുപി പൊലീസ് ഇത് മുൻകൂർ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നൽകിയത്. പൊലീസ് അന്വേഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അത് വെർച്വൽ വഴി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദർ പറഞ്ഞു.

രണ്ടു ദിവസത്തിനുള്ളിൽ തനിക്ക് കിട്ടിയ പൊലീസിന്റെ നോട്ടീസിൽ സാക്ഷിയിൽ നിന്ന് പ്രതിയിലേക്ക് താൻ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയിൽ വാദത്തിനിടെ പറഞ്ഞു.

'ജൂൺ 17-ന് യുപി പൊലീസ് താൻ സാക്ഷിയാണെന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിന് ശേഷം ലഭിച്ച മറ്റൊരു നോട്ടീസിൽ സിആർപിസി സെക്ഷൻ 41 പ്രകാരം തന്നെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ചില പ്രതികൾ വീഡിയോ അപ്ലോഡ് ചെയ്തു. എന്നാൽ അവർ എനിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു'മഹേശ്വരി പറഞ്ഞു.

'ഞാൻ ബെംഗളൂരുവിലാണ്. പൊലീസ് ഇമെയിൽ വഴിയാണ് എനിക്ക് നോട്ടീസ് അയച്ചത്. ഗസ്സിയാബാദിലേക്ക് വരാൻ എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ഞാൻ മറുപടി നൽകി. ഓൺലൈൻ വഴി ഹാജരാകാമെന്ന് പറയുകയും ചെയ്തു. പക്ഷേ അവർക്ക് എന്റെ ശാരീരിക സാന്നിധ്യം വേണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

യുപി പൊലീസിന്റെ ഈ നടപടിയെ വിമർശിച്ച കോടതി അദ്ദേഹത്തോട് ഓൺലൈനായി ഹാജരായാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഗസ്സിയാബാദ് ലോണി പൊലീസ് സ്റ്റേഷനിൽ ട്വിറ്റർ എംഡിയോട് എത്തിച്ചേരാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സ്റ്റേഷനിൽ ഹാജരാകാതെ മനീഷ് തിവാരി കർണാടക ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു.

ഗസ്സിയാബാദിൽ വയോധികനെ അക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതിന്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകരുടെ പേരിലും ട്വിറ്ററിനെതിരേയും യുപി പൊലീസ് കേസെടുത്തിരുന്നു.

വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇത് പൂർണ്ണമായും നീക്കം ചെയ്യുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. വയോധികനെ അക്രമിച്ച സംഭവത്തിന് പിന്നിൽ സമുദായിക പ്രശ്നമാണെന്ന വീക്ഷണം പൊലീസ് തള്ളി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ അക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ അക്രമത്തിനിരയായ ആളുടെ കുടുംബം പൊലീസ് ആരോപണം തള്ളിയിട്ടുണ്ട്.