ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ബ്ലു ടിക്ക് ട്വിറ്റർ നീക്കി. @MVenkaiahNaidu എന്ന അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജ് ആണ് നീക്കം ചെയ്തത്. വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക അക്കൗണ്ടിൽ (@VPSecretariat) ബ്ലൂ ബാഡ്ജ് തുടരുന്നുണ്ട്.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റർ ഫോളോവേഴ്സുമാണുള്ളത്.

ശനി രാവിലെയാണ് ബാഡ്ജ് നീക്കിയത്. അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബാഡ്ജ് നീക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്നുള്ള അവസാന ട്വീറ്റ് 2020 ജൂലൈ 23നാണ് വന്നിരിക്കുന്നത്.

ആറു മാസത്തിലധികമായി വ്യക്തിഗത പേജ് നിർജീവമായതിനാലാണ് ബ്ലൂ ബാഡ്ജ് പോയതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വന്നതിനെത്തുടർന്ന് ബാഡ്ജ് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ട്വിറ്റർ എടുത്തിട്ടുണ്ടെന്നും ഓഫിസ് വ്യക്തമാക്കി.

അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തി. ട്വിറ്ററിന്റെ നടപടി ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പറഞ്ഞു.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂടിക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, ലാഭരഹിത സംഘടനകൾ, വാർത്താ മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, സിനിമ, കായികതാരങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്കാണ് ട്വിറ്റർ വെരിഫിക്കേഷൻ നടപടികളിലൂടെ ബ്ലൂ ടിക്ക് നൽകി വരുന്നത്.

അക്കൗണ്ടുകൾ നിഷ്‌ക്രിയവും അപൂർണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികൾ ഒഴിയുകയോ ചെയ്യുമ്പോൾ ഇത്തരത്തിൽ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.