കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുവത്തോട്ട് പേപ്പച്ചന്റെ മകൻ ഹൃദ്വിൻ (22), ആലപ്പാട്ട് സാബുവിന്റെ മകൾ ആഷ്മിൻ (14) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പുഴയിൽ കാൽവഴുതി വീണാണ് അപകടം.

ഫോട്ടോ എടുക്കുന്നതിനിടെ വിദ്യാർത്ഥികളിലൊരാൾ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുരണ്ടുപേരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

സാബുവിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു ബെംഗളൂരുവിൽ താമസിക്കുന്ന ഹൃദ്വിനും കുടുംബവും. രക്ഷപ്പെടുത്തിയ ഹൃദ്യ അപകടനില തരണം ചെയ്തതായാണ് വിവരം.