മനാമ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ബഹ്‌റൈനിൽ പിടിയിലായ രണ്ട് പ്രവാസികൾക്ക് പത്ത് വർഷം വീതം ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി. 26ഉം 30ഉം വയസുള്ള പ്രതികൾ തങ്ങളുടെ നാട്ടിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു യുവതിയെ തടങ്കലിൽ വെയ്ക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.

പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട 32 വയസുകാരി ഒരു ടാക്‌സിയിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

തായ്‌ലന്റ് സ്വദേശിയായ യുവതിക്ക് കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽ ജോലി നഷ്ടമായിരുന്നു. ഈ സമയത്താണ് പ്രതികളിലൊരാൾ ബഹ്‌റൈനിൽ മസാജ് സെന്ററിലേക്ക് ജോലിക്ക് ആളെ ക്ഷണിച്ച് സോഷ്യൽ മീഡിയ വഴി പരസ്യം കൊടുത്തത്. ഇത് കണ്ട് പ്രതികളുമായി ബന്ധപ്പെട്ട യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലേക്ക് കൊണ്ടുവരുകയായിരുന്നു.

ബഹ്‌റൈനിൽ എത്തിയതോടെ യുവതിയെ തടങ്കലിൽ വെയ്ക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രതികൾക്ക് പണം നൽകി നിരവധി പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകി. പ്രതികൾക്ക് 10 വർഷം ജയിൽ ശിക്ഷയ്ക്ക് പുറമെ 5000 ദിനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തും.