അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള ലീഗാവുവുന്നു. 2022 മുതൽ ലീഗിൽ പത്ത് ടീമുകളെ ഉൾപ്പെടുത്താൻ ബി.സി.സി. ഐ. തീരുമാനിച്ചു. ഇപ്പോൾ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട് ടീമുകളുടെ ലേലം ഈ വർഷം മെയിൽ നടക്കും. ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് ബി.സി.സി. ഐ. അധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ് ബോർഡംഗങ്ങൾ എന്നിവരുടെ യോഗം രൂപംനൽകി.

2011 സീസണിൽ ഐ.പി. എല്ലിൽ കേരള ടസ്‌ക്കേഴ്സും പുണെ വാരിയേഴ്സും അടക്കം പത്ത് ടീമുകൾ ഉണ്ടായിരുന്നു. 74 മത്സരങ്ങളായരുന്നു ആ സീസണിൽ ഉണ്ടായിരുന്നത്.

ഐ.പി. എല്ലിൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്തിയേക്കും എന്നാണ് നേരത്തെ വന്ന വാർത്തകൾ. നിലവിലെ ഷെഡ്യൂളിൽ വലിയ മാറ്റങ്ങൾ വരുത്താതെ ടൂർണമെന്റ് നടത്താനാവും എന്നതാണ് ഇത്തരമൊരു നീക്കത്തിന് ബി.സി.സിഐ.യെ പ്രേരിപ്പിച്ചതെന്നും വാർത്തയുണ്ടായിരുന്നു.

അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് എന്നിവർ ഇപ്പോൾ തന്നെ ഫ്രാഞ്ചൈസികൾ ലേലത്തിൽ പിടിക്കാൻ ഒരുക്കമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഏപ്രിൽ ഒൻപത് മുതലാണ് ഈ വർഷത്തെ ഐ.പി. എൽ ആരംഭിക്കുന്നത്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.