ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ഭീകരരെയാണ് വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഷോപിയാനിലെ ചൗഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.രാത്രി മുഴുവൻ നീണ്ട പരിശോധന പുരോഗമിക്കവെ പുലർച്ചയോടെയാണ് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായത്.