28,000 പുതിയ രോഗികളെ കണ്ടെത്തിയിട്ടും കുലുങ്ങാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; സാമൂഹ്യ അകലവും മാസ്കും അടക്കം എല്ലാ നിയന്ത്രണങ്ങളും നീങ്ങും; തുടരുന്നത് സെൽഫ് ഐസൊലേഷൻ മാത്രം
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ജൂലായ് 19 ആകുവാനുള്ള കാത്തിരിപ്പിലാണ് ബ്രിട്ടൻ. ഏതാണ്ട് എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീങ്ങുന്ന ആ ദിവസത്തിനു വേണ്ടിയുള്ള ഫ്രീഡം പ്ലാൻ അടുത്താഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്നലെ 28000 പുതിയ രോഗികളാണ് ബ്രിട്ടനിൽ ഉണ്ടായത്. എങ്കിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുക തന്നെ ചെയ്യുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഇന്നലെയും നൽകിയത്. മാത്രമല്ല, വാക്സിനേഷന്റെ വിജയമാണ് സ്വാതന്ത്ര്യ പ്രഖ്യാപനമെന്നും ബോറിസ് വ്യക്തമാക്കി.
വളരെ വേഗത്തിൽ വാക്സിൻ പൂർത്തീകരിക്കുവാൻ സാധിക്കുന്നതിനാൽ തന്നെ കോവിഡിന്റെ വ്യാപനവും മരണനിരക്കും തമ്മിലുള്ള ബന്ധം തകർക്കുവാൻ സാധിക്കുന്നു. ഇതു തന്നെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള പ്രതീക്ഷ നൽകുന്നതും. ലോക്ക്ഡൗണിലെ അവസാന ഫർലോങിലാണ് ബ്രിട്ടൻ ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എങ്കിലും 19നു ശേഷവും ജാഗ്രത പാലിച്ചു കൊണ്ടു തന്നെ മുന്നോട്ടു പോകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അടുത്ത അഞ്ചു വിന്ററുകളിലേക്ക് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആരോഗ്യ ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. ജൂലായ് 19 മുതൽ നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൺസർവേറ്റീവ് എംപി സ്റ്റീവ് ബേക്കർ പറഞ്ഞിരുന്നു. എന്നാൽ വരും മാസങ്ങളിൽ അവ തിരികെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി. ജൂലായ് 19 മുതൽ ഞാനടക്കം എല്ലാവരും ഹാപ്പിയാകുവാൻ പോകുന്നുവെന്ന സൂചനയാണ് മന്ത്രിമാർ നൽകിയതെന്ന് കോവിഡ് റിക്കവറി ഗ്രൂപ്പ് ഓഫ് ടോറി എംപിമാരുടെ ഡെപ്യൂട്ടി ചെയർമാൻ മിസ്റ്റർ ബേക്കർ പറഞ്ഞു
ഈ വേനൽക്കാലത്ത് നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളയുന്നതിനാൽ അടുത്ത ഓട്ടം സീസണിൽ നല്ലൊരു തുടക്കം കുറിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എൻഎച്ച്എസിന്റെ കാര്യത്തിൽ തനിക്ക് പേടിയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കാരണം, ഓട്ടം, വിന്റർ സീസണുകളിൽ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിനാൽ തന്നെ രോഗികളും കൂടുതൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എൻഎച്ച്എസിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ തന്നെയാണ് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ഒരിക്കലും മാറ്റിവയ്ക്കുവാൻ കഴിയുന്നതല്ല. അതേസമയം, നിയന്ത്രണങ്ങളോടെയുള്ള സ്വാതന്ത്ര്യമായിരിക്കും ഹോസ്പിറ്റലുകളിലെ വെയിറ്റിങ് ലിസ്റ്റുകൾ നിയന്ത്രിക്കുവാൻ കൂടുതൽ സൗകര്യപ്രദമായി മാറുക. എന്നിരുന്നാലും, സ്വാതന്ത്ര്യ പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്ധതിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും.
മറുനാടന് ഡെസ്ക്