അബുദാബി: ഇന്ത്യയിലെ സീ ന്യൂസ് ചാനൽ മാധ്യമപ്രവർത്തകൻ സുധീർ ചൗധരിയെ അബുദാബിയിലെ ഒരു പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ താൻ അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടർന്ന് പരിപാടിയിൽ നിന്നും ഒഴിവാക്കിയതായി യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹെന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിം.

അബുദാബി ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇവന്റിൽ സ്പീക്കറായി സുധീർ ചൗധരിയെ ഉൾപ്പെടുത്തിയതിൽ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ പുറത്താക്കിയെന്നാണ് ട്വീറ്റിലൂടെ അൽ ഖാസിം പറഞ്ഞത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങളുടെ കത്തും അവർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കത്തിൽ ചൗധരിയെ പരിപാടിയിൽ നിന്ന് പുറത്താക്കണമെന്ന അഭ്യർത്ഥിക്കുന്നതായി മാത്രമാണുള്ളത്, പുറത്താക്കിയതായി പറയുന്നില്ല. അതേ സമയം ഐ.സി.എ.ഐയുടെ വെബ്സൈറ്റിൽ ഇപ്പോഴും ചൗധരിയുടെ പേരുണ്ടെന്ന് ദ ക്വിന്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നവംബർ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയർമൗണ്ട് ബാബ് അൽ ബഹ്‌റിൽ സംഘടിപ്പിക്കുന്ന ആന്വൽ ഇന്റർനാഷണൽ സെമിനാറിലേക്ക് മുഖ്യാതിഥിയായാണ് സുധീർ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ച് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

''ഒരു ഇസ്ലാമോഫോബിക്കിനെ സമാധാനപരമായ എന്റെ രാജ്യത്തേക്ക് ക്ഷണിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു,'' എന്നായിരുന്നു ശനിയാഴ്ച പുറത്തുവിട്ട ട്വീറ്റിൽ അൽ ഖാസിം ചോദിച്ചത്.

എന്തിനാണ് ഒരു ഭീകരവാദിയെ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നതെന്നും അവർ ട്വീറ്റിൽ ചോദിച്ചിരുന്നു. സുധീർ ചൗധരി ഒരു തീവ്രവലതുപക്ഷ ഹിന്ദു അവതാരകനെന്നാണ് വിമർശകരുടെ പക്ഷം.

ഇന്ത്യയിലെ ഇരുപത് കോടി വരുന്ന മുസ്ലിങ്ങളെ ലക്ഷ്യം വെച്ച് ഇസ്ലാമോഫോബിക് ആയ പരിപാടികളാണ് അയാൾ അവതരിപ്പിച്ചത്. ഇന്ത്യയൊന്നാകെ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് അയാളുടെ പ്രൈം ടൈം പരിപാടികൾ പലതും കാരണമായിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.

''ഒരു ക്രിമിനൽ സമൂഹത്തിൽ വിഷം കുത്തിവെയ്ക്കുമ്പോൾ, അത് അക്രമം ക്ഷണിച്ച് വരുത്തും. വീടുകളും ബിസിനസ് സ്ഥാപനങ്ങളും പള്ളികളും അഗ്‌നിക്കിരയാകും.

ദളിത്, സിഖ് അടക്കമുള്ള ന്യൂനപക്ഷങ്ങളെ അപമാനിക്കുന്നതിനൊപ്പം മുസ്ലിം കൂട്ടക്കൊലയും ആരംഭിച്ചിട്ടുണ്ട്. പൊലീസുകാർ അത് നോക്കിനിൽക്കുകയാണ്. ഇത്തരം വിദ്വേഷം യു.എ.ഇയിൽ അനുവദിക്കാനാവില്ല,'' ചൗധരിയെ വിമർശിച്ച് രാജകുമാരി ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചിരുന്നു.