ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തനിക്കെതിരെ സൃഷ്ടിച്ചത് കെട്ടിച്ചമച്ച തെളിവുകളെന്ന് അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. കലാപത്തിൽ ഉമർ ഖാലിദ് അടക്കം ജെഎൻയു വിദ്യാർത്ഥി നേതാക്കൾ കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ചതായി ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നൽ, പൊലീസിന്റെ ഗൂഢാലോചന സിദ്ധാന്തം തെറ്റാണെന്നും തനിക്കെതിരെ തയ്യാറാക്കിയ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും ഉമർ ഖാലിദ് കോടതിയിൽ വ്യക്തമാക്കി.

അനാവശ്യമായി തങ്ങളെ കേസിൽ ഉൾപ്പെടുത്തുന്ന വിധത്തിൽ പൊലീസ് നീക്കം നടത്തുകയായിരുന്നു. മഹാരാഷ്ട്രയിൽ നടത്തിയ പ്രസംഗമാണ് വിദ്വേഷം പടർത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. തന്റെ കക്ഷിയുടെ പ്രസംഗം അത്തരത്തിൽ വിദ്വേഷം വമിപ്പിക്കുന്നതായിരുന്നില്ല. ഗാന്ധിജിയുടെ ഐക്യം ഊട്ടി ഉറപ്പിക്കണമെന്ന ആഹ്വാനമായിരുന്നു ഖാലിദ് പ്രസംഗത്തിലുട നീളം നടത്തിയതെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

2020 ജനുവരി എട്ടിനാണ് ഡൽഹിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ആരോപിക്കുന്നത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെ കലാപം നടത്തുകയെന്നതായിരുന്നു ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ലക്ഷ്യമെന്നാണ് പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം, ട്രംപിന്റെ സന്ദർശനം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് തന്നെ ഫെബ്രുവരിയിലാണെന്ന് ഖാലിദിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു.

എന്നാൽ ഉമർ ഖാലിദിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി ഡൽഹി പൊലീസ് മുന്നോട്ടുപോകുകയാണ്. ഖാലിദിനെതിരെ പ്രഥമദൃഷ്്ട്യാ തെളിവുകൾ ഉള്ളതായി ഡൽഹി പൊലീസ് സൂചന നല്കി. നേരത്തെ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ മറ്റുവിദ്യാർത്ഥി നേതാക്കൾക്കും ജാമ്യം അനുവദിക്കപ്പെട്ടിരുന്നു.