തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിലെ വേദനയുമായി വീണ്ടും ആത്മഹത്യ. കെ.എസ്.ആര്‍.ടി.സി.യില്‍നിന്നു വിരമിച്ചയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ പെന്‍ഷന്‍ പ്രതിസന്ധിയാണ്. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസില്‍ എം.സുരേഷാണ് (65) മരിച്ചത്. പെന്‍ഷന്‍ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്ന് മകന്‍ സുജിത് കാട്ടാക്കട പോലീസിന് മൊഴിനല്‍കി. ഇതോടെ വീണ്ടും കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ മുടങ്ങല്‍ ചര്‍ച്ചയാവുകയാണ്. നിരവധി കുടുംബങ്ങള്‍ ഇതുകാരണം പ്രതിസന്ധിയിലായി.

ഹൈക്കോടതി അടക്കം നിര്‍ദ്ദേശിച്ചിട്ടും പെന്‍ഷന്‍ വിതരണം കെ എസ് ആര്‍ ടി സിയില്‍ കാര്യക്ഷമമല്ല. ചാര്‍ജ്മാന്‍ ആയാണ് സുരേഷ് പെന്‍ഷനായത്. നാലുവര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി വീട്ടില്‍ത്തന്നെയാണ് കഴിഞ്ഞിരുന്നത്. വാക്കറിന്റെ സഹായത്തോടെയായിരുന്നു നടപ്പ്. പെന്‍ഷന്‍ മാത്രമായിരുന്നു വരുമാനം. ഇത് മുടങ്ങിയതോടെ പ്രതിസന്ധി കൂടി. കഴിഞ്ഞ മൂന്നുമാസമായി പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്നുവാങ്ങാനും നിത്യവൃത്തിക്കും മാര്‍ഗമില്ലാത്ത സ്ഥിതി ആയിരുന്നതായും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും നാട്ടുകാരും പറയുന്നു. 2018-ലും പെന്‍ഷന്‍ വൈകിയപ്പോള്‍ സുരേഷ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായും മകന്‍ മൊഴിനല്‍കി.

കെ.എസ്.ആര്‍.ടി.സിയെ ഇനി സാമ്പത്തികമായി സഹായിക്കാനാകില്ലെന്നു വ്യക്തമാക്കി ധനവകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. ജൂലൈയിലെ പെന്‍ഷന്‍ ഫയല്‍ മടക്കി അയച്ചാണ് ധനവകുപ്പ് നിലപാട് കടുപ്പിച്ചത്. ജൂണിലെ ശമ്പളത്തിന്റെ ആദ്യഗഡുവിന് സമീപിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയാണ് 30 കോടിരൂപ അനുവദിച്ചത്. സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമറുപടി ധനവകുപ്പിനു ഗതാഗതമന്ത്രി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വിമരിച്ച ഉദ്യോഗസ്ഥന്റെ ആത്മഹത്യയും ഞെട്ടലായി എത്തുന്നത്.

കെ.എസ്.ആര്‍.ടി.സി. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും (കെ.ടി.ഡി.എഫ്.സി) കേരള ബാങ്കിന്റെയും നിലനില്‍പ്പിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയിരുന്നു. ജില്ലാ ബാങ്കുകളില്‍നിന്നു കടമെടുത്തായിരുന്നു കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സി. വായ്പ നല്‍കിയത്.

പലിശയും പിഴപ്പലിശയുമായി തുക 625 കോടിയായതോടെ കെ.ടി.ഡി.എഫ്.സിയും ഒപ്പം ജില്ലാബാങ്കുകള്‍ സംയോജിപ്പിച്ച് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം പെരുകിയതോടെ കെ.ടി.ഡി.എഫ്.സിക്കും കേരള ബാങ്കിനും റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ ഹൈക്കോടതിയില്‍ നിക്ഷേപകര്‍ ഹര്‍ജി നല്‍കിയത് നില വഷളാക്കി. ഈ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് ധനവകുപ്പ് 625 കോടി കെ.എസ്.ആര്‍.ടി.സിക്കു കൈമാറിയത്.

ഈ തുക നല്‍കിയതിനാല്‍ ഇനി കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറുമുള്ള സഹായവും പെന്‍ഷന്‍ തുകയും നല്‍കാന്‍ ധനവകുപ്പിനാകില്ലെന്നും അതു കെ.എസ്.ആര്‍.ടി.സി തന്നെ കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ശമ്പളയിനത്തില്‍ 50 കോടി രൂപയും പെന്‍ഷനായി 71 കോടിയും ധനവകുപ്പ് നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നത് സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്. ഇത് ആറു മാസത്തിനുള്ളില്‍ ധനവകുപ്പ് പലിശ സഹിതം ബാങ്കുകള്‍ക്ക് തിരികെ നല്‍കുന്നതാണ് രീതി. ഇതെല്ലാം കെ എസ് ആര്‍ ടി സിയ്ക്ക് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.