ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് എം.പിയുമായ സിമ്രന്‍ജിത് സിങ്ങിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. സിമ്രന്‍ജിത് സിങ് ബലാത്സംഗം ചെയ്യപ്പെടുന്നതിനെ സൈക്കിള്‍ ഓടിക്കുന്നതുമായാണ് താരതമ്യപ്പെടുത്തിയതെന്നും ബലാത്സംഗത്തെ നിസാരവത്കരിക്കുന്നത് ഈ രാജ്യത്ത് ഒരിക്കലും അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും കങ്കണ വിമര്‍ശിച്ചു. ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കങ്കണയുടെ വിമര്‍ശനം.

തമാശയ്ക്ക് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ആക്രമിക്കുന്നതിലും അദ്ഭുതപ്പെടാനില്ല. ഈ പുരുഷാധിപത്യ രാഷ്ട്രത്തില്‍ അത് ആഴത്തില്‍ വേരൂന്നിനില്‍ക്കുന്നു. ഒരു സ്ത്രീ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകയോ രാഷ്രീയക്കാരിയോ ആണെങ്കില്‍പ്പോലും അവരെ പരിഹസിക്കാനായി ഇത് ഉപയോഗിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

നേരത്തേ കങ്കണയ്ക്കെതിരേ സിമ്രന്‍ജിത് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കങ്കണയ്ക്ക് ബലാത്സംഗത്തില്‍ ഒരുപാട് അനുഭവമുണ്ടെന്നും അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അവരോട് ചോദിക്കാമെന്നുമാണ് സിമ്രന്‍ജിത് പറഞ്ഞത്.