തിരുവനന്തപുരം: ഓണത്തിന് കാര്‍ വാങ്ങുന്നതിന്റെ പേരില്‍ ഭാര്യ വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ഭാര്യ. പള്ളിച്ചല്‍ മച്ചേല്‍ അയ്യംപുറം സാഗര്‍ വില്ലയില്‍ ഡ്രൈവറായ പ്രസാദി (38)നാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ ചിഞ്ചു(29)വിന്റെ മര്‍ദനമേറ്റത്. കണ്ണില്‍ മുളക് പൊടി തേച്ച ശേഷം ഭര്‍ത്താവിനെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുക ആയിരുന്നു.

പുതിയ കാര്‍ വാങ്ങുന്നതിന് ഭാര്യാവീട്ടുകാര്‍ കൂട്ടുനില്‍ക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കണ്ണില്‍ മുളകുപൊടി തേച്ചശേഷമാണ് പ്രസാദിനെ തടികൊണ്ട് തലയ്ക്കുമുന്നിലും പിന്നിലും അടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ പതിനഞ്ച് തുന്നലുണ്ട്. അടി തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രസാദിന്റെ കൈവിരലുകള്‍ക്കും പൊട്ടലുണ്ട്.

കാര്‍ വാങ്ങുന്നതിനായി ഭാര്യയുടെ വീട്ടുകാരോട് ഗാരന്റിയായി ഒപ്പിടാന്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭാര്യാവീട്ടുകാര്‍ വിസമ്മതിച്ചതിനെച്ചൊല്ലി ചിഞ്ചുവുമായി ഉണ്ടായ തര്‍ക്കമാണ് പിന്നീട് അക്രമത്തില്‍ കലാശിച്ചത്. പ്രസാദ് മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് വധശ്രമത്തിന് കേസെടുത്തതോടെ ചിഞ്ചു ഒളിവിലാണ്.