ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡൽഹി ഹൈക്കോടതി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

മീണ വിഭാഗത്തിൽപ്പെട്ടവർക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവിൽ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങൾക്കും ഒരേ നിയമമാകും ബാധകമാവുക. നിലവിൽ വ്യത്യസ്ത നിയമങ്ങളാണ് വിവിധ മതവിഭാഗക്കാർക്കുള്ളത്. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ - വിവാഹ മോചന നിയമം തുടങ്ങിയവയാണ് ഉദാഹരണങ്ങൾ.

മുസ്ലിം വ്യക്തി നിയമങ്ങൾ മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി രാജ്യം മുഴുവൻ ഒരു നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.