ലക്നൗ: ഡൽഹിക്ക് പിന്നാലെ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തർപ്രദേശ്. ജൂൺ ഒന്നുമുതൽ തുറന്നിടൽ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് തീരുമാനം.

കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശ് തുറന്നിടൽ ഘട്ടം ഘട്ടമായി നടത്താൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് തുറന്നിടൽ പ്രക്രിയ ആദ്യം ആരംഭിക്കുക.

തുറന്നിടൽ പ്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയിൽ കടകൾക്കും ചന്തകൾക്കും രാവിലെ ഏഴുമണിമുതൽ വൈകീട്ട ഏഴുമണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.

തിങ്കൾ മുതൽ വെള്ളി വരെയാണ് തുറന്നുപ്രവർത്തിക്കാൻ അനുമതി. കണ്ടെയ്ന്മെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മെയ് 30 വരെയുള്ള കണക്കനുസരിച്ച് കോവിഡ് ചികിത്സയിലുള്ളവരിൽ 600ൽ താഴെയുള്ള ജില്ലകൾക്ക് മാത്രമാണ് ഈ ഇളവ്. മീററ്റ്, ലക്നൗ, വാരണാസി, ഗസ്സിയാബാദ് തുടങ്ങി 20ൽപ്പരം ജില്ലകളിൽ ചികിത്സയിലുള്ളവർ 600ൽ അധികമാണ്. അതിനാൽ ഈ ജില്ലകളിൽ തുറന്നിടൽ പ്രക്രിയ ആരംഭിക്കില്ല.

സ്‌കൂൾ, കോളജുകൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ല. റെസ്റ്റോറന്റുകളിൽ ഹോം ഡെലിവറി മാത്രമേ തുടർന്നും അനുവദിക്കുകയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.