തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ പിടിയിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ ഒളിച്ചിരുന്ന മദപുരത്തെ വനത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ എട്ടു പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അൻസാർ എന്ന പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്.

മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്തുവീഴുകയായിരുന്നു. ഒളിവിൽ കഴിയുേേമ്പാൾ ഭക്ഷണം ലഭിക്കാതെ വന്നതും പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമോ എന്ന ഭയവുമാണ് ജീവനൊടുക്കാൻ ശ്രമിക്കാൻ കാരണമെന്നു ഉണ്ണി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒളിവിൽ പോകുമ്പോൾ ഭക്ഷണം കരുതിയിരുന്നു. ഇതു തീർന്നതോടെ ഭക്ഷണം ലഭിക്കാതെ വന്നു. കാടിനു പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടും എന്ന് ഭയപ്പെട്ടിരുന്നുവെന്നും ഉണ്ണി പറയുന്നു.

ഇന്നലെ രാത്രി 8.30 ഓടെയാണ് കാട്ടിൽ നിന്നൂം ഉണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഐ.എൻ.ടി.യു.സി വാർഡ് പ്രസിഡന്റാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.