ആലപ്പുഴ: ചിറക്കൽ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പട്ടാഭിരാമൻ സിനിമയിലെ നടി വിജയലക്ഷ്മി പ്രദീപുമായി പ്രണയത്തിലാകുന്നത് അയാട്ട പഠനത്തിനിടെയാണ്. പഠിക്കാനായി പോകുന്ന സമയം സ്ഥിരം ബസിൽ വച്ചും മറ്റും കാണുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. വിലകൂടിയ ബൈക്കിൽ വിജയലക്ഷ്മി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിലും മറ്റുമൊക്കെ എത്തിയിരുന്നു. വലിയ സമ്പത്തുള്ള കുടുംബത്തിലുള്ള ആളാണ് എന്ന മട്ടിലായിരുന്നു നടപ്പും ഭാവവും. പ്രദീപിന്റെ പണക്കൊഴുപ്പിലും വാക്ചാതുര്യത്തിലും മയങ്ങിപ്പോയ വിജയലക്ഷ്മി ഒടുവിൽ വീട്ടുകാരെ ധിക്കരിച്ചാണ് പ്രദീപിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷമാണ് പ്രദീപ് മോഷ്ടാവാണ് എന്ന് അറിയുന്നത്.

പ്രദീപും അയൽവാസിയായിരുന്ന ഇടകണ്ടത്തിൽ നമ്പോലൻ എന്നു വിളിക്കുന്ന രഞ്ചു എന്ന യുവാവും ചേർന്നാണ് ബൈക്കുകളിൽ കറങ്ങി മാല മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ചിരുന്ന സ്വർണ്ണാഭരണങ്ങളിൽ ഉണ്ടായിരുന്ന താലി നെടിയാണിക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. താലി പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്താൽ സംശയം തോന്നുമെന്നതിനാലായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കാണിക്ക വഞ്ചിയിൽ താലി ഭക്തർ നിക്ഷേപിക്കുന്നത് പതിവായതിനാൽ ക്ഷേത്ര ജീവനക്കാർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് താലി കാണിക്ക വഞ്ചിയിൽ നിക്ഷേപിച്ചിരുന്ന വിവരം പുറത്താകുന്നത്.

മോഷണം നടത്തി കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രദീപും കുടുംബവും. പ്രദീപിന്റെ മാതാവ് ആഴ്ചയിൽ പുതിയ മാലയും വളകളും ധരിച്ചായിരുന്നു പുറത്തിറങ്ങുന്നത്. മകന്റെ ബിസിനസ് വലിയ ലാഭമാണെന്നും അതിനാൽ ഇപ്പോൾ നല്ല നിലയിലാണ് ജീവിക്കുന്നതെന്നും മറ്റുമാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. അയൽക്കാരോട് അധികം അടുപ്പമില്ലാത്തവരാണ് ഇവർ. മതിൽകെട്ടിനകത്ത് എന്താണ് നടക്കുന്നതെന്നോ ഒന്നും ആരും അറിഞ്ഞിരുന്നില്ല.

2008 ജൂലൈയിൽ പ്രദീപ് ആദ്യമായി മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് നാട്ടുകാർ പെരുംകള്ളനെ തിരിച്ചറിഞ്ഞത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുറത്തികാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാളുടെ പേരിൽ അന്നുണ്ടായിരുന്നത്. മൂന്നുമാസത്തിനുശേഷം ജയിൽമോചിതനായ പ്രദീപ് 2015ൽ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂർ, അടൂർ, ചവറ പൊലീസ് സ്റ്റേഷനുകളിലായി 28 കേസുകൾ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നോട്ടപ്പുള്ളിയായതോടെ പത്തനംതിട്ടയിലേക്ക് തട്ടകം മാറുകയായിരുന്നു.

പിന്നീട് 2015 ൽ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. പ്രദീപിനൊപ്പം മോഷ്ടിച്ച സ്വർണ്ണാഭരണം വിൽക്കാൻ സഹായിക്കുന്ന ജൂവലറി ഉടമ താമരക്കുളം മേക്കുംമുറി കിഴക്കേ വലിയത്തുവീട്ടിൽ ഷെഫിനും (ഷാനി-31) അറസ്റ്റിലായി. ഇവർ വിവിധ ഘട്ടങ്ങളിൽ 105 പവന്റെ സ്വർണ്ണമാലകളാണ് കവർന്നത്. കൊല്ലം റൂറൽ എസ്‌പി എസ് ശശികുമാറിന്റെ നിർദ്ദേശപ്രകാരം ആന്റി തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ടൂവീലറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെയും റോഡിലൂടെ പോകുന്ന സ്ത്രീകളുടെയും മാലകളാണ് പൊട്ടിച്ചെടുത്തിരുന്നത്.

കൊട്ടാരക്കര സ്റ്റേഷൻ അതിർത്തിയിൽ രണ്ട് സ്ത്രീകളുടെ മാല മോഷ്ടിച്ചതോടെയാണ് അന്വേഷണം വിപുലമാക്കിയത്. സ്വന്തമായി ആഡംബര കാറുള്ള പ്രദീപ് ടാക്‌സി സർവീസിന്റെ മറവിലാണ് മോഷണം തുടർന്നത്. മോഷ്ടിക്കുന്ന സ്വർണം പ്രദീപ് ഷെഫീന്റെ ജൂവലറിയിൽ ഏൽപ്പിക്കും. ഇയാൾ സ്വർണം ഉരുക്കിവിറ്റു പണം നൽകും. മുമ്പു മത്സ്യവ്യാപാരം നടത്തിയിരുന്ന ഫെഷീൻ മോഷ്ടിച്ച സ്വർണം മറിച്ചുവിൽക്കാനായാണ് ജൂവലറി തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നീട് 2016 ൽ തിരുവല്ലയിൽ വച്ച് പ്രദീപിനെയും സഹായികളെയും പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസി ഇടകണ്ടത്തിൽ വീട്ടിൽ രഞ്ചു (നമ്പോലൻ 21), കായംകുളം കൃഷ്ണപുരം ആഞ്ഞിലിമൂട്ടിൽ മിനി (കൊച്ചുമോൾ 34) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ്‌ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ സ്ത്രീസുരക്ഷ' പദ്ധതിയുടെ ഭാഗമായാണ് സംഘം പിടിയിലായത്. പ്രദീപും രഞ്ചുവും ബൈക്കിലെത്തിയാണ് സ്ത്രീകളുടെ മാല കവരുന്നത്.

മൂന്നു ജില്ലകളിൽനിന്നായി പത്തിലധികംപേരുടെ മാല ഇവർ തട്ടിയതായി തെളിഞ്ഞു. മിനിയാണ് സ്വർണാഭരണങ്ങൾ വിറ്റഴിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളിലായി വിറ്റ 23 പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് ക്വാളിറ്റി കൺട്രോൾ വിദ്യാർത്ഥിയാണ് രഞ്ചു. ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലെത്തുന്ന രഞ്ചുവിനെ ബൈക്കിൽ ഒപ്പംകൂട്ടിയാണ് പ്രദീപ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഇതിനായി രണ്ടുപേരും ചേർന്ന് ബൈക്ക് വാങ്ങി. 10,000 രൂപ പ്രതിമാസ വാടകയുള്ള ഫ്‌ളാറ്റിലാണ് ഇയാൾ ആർഭാടജീവിതം നയിച്ചിരുന്നത്.

മോഷ്ടാവാണ് എന്ന് അറിഞ്ഞിട്ടും കുട്ടികൾ ഉള്ളതിന്റെ പേരിൽ എല്ലാം സഹിച്ച് ജീവിക്കുകയായിരുന്നു വിജയലക്ഷ്മി. ഒടുവിൽ ഭർത്താവ് ഉൾപ്പെട്ട ബെഗളൂരു കൊലപാതക കേസിൽ പ്രതിയാകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. 28 ന് പുലർച്ചെയായിരുന്നു വിജലക്ഷ്മിയെ കാണാതാകുന്നത്. പതിവു പോലെ പുലർച്ചെ 5.30 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിന് പോയ വിജയ ലക്ഷ്മിയെ 7 മണിയായിട്ടും കാണാതാകുകയായിരുന്നു.

വീട്ടുകാർ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും ടൂവീലർ മാത്രം കണ്ടെത്തി. മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയതാണെന്ന് കരുതി വീട്ടുകാർ മടങ്ങി പോയി. എന്നാൽ 9 മണിയോടെ പുതുച്ചിറ കുളത്തിൽ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.