ഗസ്സിപുർ: കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽനിന്നുള്ള കാഷ്മിർ സിങ് (75) ആണ് ഡൽ​ഹി അതിർത്തിയിൽ മരിച്ചത്. ബാപ്പു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കർഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

38 ദിവസമായി നടക്കുന്ന സമരത്തിൽ നാലാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്. ഇതുൾപെടെ 42 പേരാണ് സമരത്തിനിടെ ആകെ മരിച്ചത്. അതേസമയം നാലാം തിയ്യതി നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുകയും അഞ്ചാം തിയ്യതി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാവുകയും ചെയ്തില്ലെങ്കിൽ ആറാം തിയ്യതി മുതൽ സമരം കടുപ്പിക്കുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്താനും കർഷക സംഘടനകൾ അറിയിച്ചു.

നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി നിയമം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽ തീരുമാനമാകാതെ മടക്കമില്ലെന്ന് മുപ്പത്തിയെട്ടാം ദിനത്തിലും കർഷകർ പ്രഖ്യാപിക്കുന്നു. തണുപ്പിനൊപ്പം ഇന്ന് മഴകൂടി പെയ്തതോടെ ഡൽഹിയിലെ താപനില കുത്തനെ താണു. മഴയെ തുടർന്ന് സിംഗുവിലെ സമരസ്ഥലത്തുനിന്ന് കർഷകർ അൽപസമയം മാറിനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി.

സർക്കാർ അഹങ്കാരം വെടിയണമെന്ന് കർഷക നേതാക്കൾ അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലാം തീയതി സർക്കാരിൽ നിന്നും അഞ്ചാം തീയതി സുപ്രീംകോടതിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ആറിന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തും. ട്രാക്ടർ ഇല്ലാത്ത ഇടങ്ങളിൽ മറ്റ് വാഹനങ്ങൾ ഉപയോഗിച്ചും പരേഡ് നടത്തുമെന്നും കർഷകസംഘടനാനേതാക്കൾ പറയുന്നു.

നാലാം തീയതി നടക്കുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങും. ഹരിയാനയിലെ പൽവലിൽ നിന്ന് ഡൽഹിയിലേക്ക് ആറാം തിയതി ട്രാക്ടർ മാർച്ച് നടത്തും. രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ ഇപ്പോൾ തുടരുന്ന കർഷകർ കൂടി ഡൽഹിയിലേക്ക് നീങ്ങും. ഡൽഹി അതിർത്തികളിൽ നിന്ന് റിപ്പബ്ളിക് ദിനത്തിന് മുമ്പ് ഡൽഹിക്കുള്ളിലേക്ക് കടക്കും. അങ്ങനെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന അടുത്തഘട്ട സമരപ്രഖ്യാപനങ്ങളാണ് കർഷക സംഘടനകൾ നടത്തുന്നത്.

തണുപ്പുമൂലം ഇന്നലെ 57-കാരനായ ഒരു കർഷൻ കൂടി മരിച്ചിരുന്നു. കൊടുതണുപ്പിൽ റോഡിൽ കിടന്ന് കർഷകർ മരിക്കുന്നതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.