ലഖ്നൗ: സംസ്ഥാനത്ത് ജനസംഖ്യ കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ ആദിത്യ നാഥ് മിത്തൽ. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് നാം പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഭാവിയിൽ പലതരം പ്രശ്നങ്ങളിലേക്ക് നയിക്കും. ജനസംഖ്യ വർധിക്കുന്നത് ആശുപത്രികൾ, ഭക്ഷ്യധാന്യം, പാർപ്പിടം എന്നിവയ്ക്ക് സമ്മർദമുണ്ടാക്കുമെന്നും ആദിത്യ നാഥ് മിത്തൽ അഭിപ്രായപ്പെട്ടു.

മതത്തിനോട് വിശ്വാസങ്ങൾക്കോ മനുഷ്യാവകാശങ്ങൾക്കോ നിയമ കമ്മീഷന് എതിർപ്പില്ല, എന്നാൽ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കനായി സർക്കാർ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും മിത്തൽ വ്യക്തമാക്കി.

ജനസംഖ്യാ വർധനവിനെ കുറിച്ച് നിയമകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2012ലെ കണക്കുകൾ പ്രകാരം 20.42 കോടിയാണ് ഉത്തർ പ്രദേശിലെ ജനസംഖ്യ.