ലഖ്നൗ: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷ ശക്തമാക്കാൻ വേറിട്ട പദ്ധതിയുമായി ഉത്തർപ്രദേശ് പൊലീസ്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തിൽ സഹായമെത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണ് പൊലീസ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി പൊതുഇടങ്ങളിൽ നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് ലഖ്നൗ പൊലീസ്. സ്ത്രീകളുടെ മുഖഭാവങ്ങൾ നിരീക്ഷിച്ച് പ്രശ്നത്തിലകപ്പെട്ടിരിക്കുന്നവരെ കാമറകൾ പകർത്തും. തുടർന്ന് സമീപമുള്ള പൊലീസ് സ്റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും.

ഇത്തരത്തിൽ കാമറകൾ സ്ഥാപിക്കുന്നതിനായി 200 ഹോട്ട്സ്പോട്ടുകൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ കടന്നുപോകുന്ന ഇടങ്ങൾ, കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്ത ഇടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാവും ആദ്യം ക്യാമറകൾ സ്ഥാപിക്കുക. ഇവിടെ നിന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറാൻ സാധിക്കുന്ന നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകൾ സ്ഥാപിക്കും. പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയിൽ കാമറകൾ പ്രവർത്തന നിരതമാകുകയും പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തുകയും ചെയ്യും. പ്രശ്നത്തിലകപ്പെടുന്ന സ്ത്രീ സഹായത്തിനായി ഫോണെടുത്ത് 100,112 എന്നീ നമ്പറുകൾ ഡയൽ ചെയ്യുന്നതിന് മുമ്പേ സന്ദേശം പൊലീസ് സ്റ്റേഷനിൽ ഈ കാമറകൾ എത്തിക്കുമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഹാഥ്സ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടയിൽ സ്ത്രീകൾക്കെതിരായ 13 സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വധേര ആരോപിച്ചിരുന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ യു.പി.വളരയധികം പിന്നിലാണെന്ന് സൂചിപ്പിച്ച പ്രിയങ്ക സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയുംസ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.