ഡോ. മധു നമ്പ്യാര്‍

വാഷിംഗ്ടണ്‍: ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും അതിഥികള്‍ക്കും ആറന്മുള കണ്ണാടി സമ്മാനിച്ചത് ശ്രദ്ധേയമായി. പരമ്പരാഗത ആറന്മുള കണ്ണാടിയില്‍ ഫോമാ ലോഗോയോടൊപ്പം ഗ്രേറ്റ് ഗ്രാറ്റിറ്റിയൂഡ് ഫോമാ 22-24 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഫോമാ കണ്‍വന്‍ഷന്‍ വേദിയില്‍ ഇത്തരമൊരു വ്യത്യസ്തമായ സമ്മാനം നല്‍കിയത് മലയാള പൈതൃകത്തോടുള്ള ആദരവാണ്.

2015ലെ ഫോമാ സമ്മര്‍ ടു കേരള പ്രോഗ്രാമില്‍ പൈതൃകഗ്രാമമായ ആറന്മുള സന്ദര്‍ശിക്കുകയും ആറന്മുള കണ്ണാടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുകയും ചെയ്തു. നിരവധി നിയമപ്രക്രിയകള്‍ അതിജീവിച്ചാണ് സംഘാടകര്‍ കേരളത്തില്‍ നിന്ന് കണ്‍വന്‍ഷന്‍ നടക്കുന്നിടത്തേക്ക് ആറന്മുള കണ്ണാടി എത്തിച്ചത്. സംഘാടനമികവിന്റെയും പരിശ്രമത്തിന്റെയും ഫലമാണിത്.

ആറന്മുള കണ്ണാടി

ആറന്മുളയെ ലോകം കാണുന്നത് ആറന്മുള കണ്ണാടിയിലൂടെയാണ്. ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതും ഭൗമസൂചിക അംഗീകാരം ലഭിച്ചതുമായ ഉല്‍പന്നമാണ് ആറന്മുളക്കണ്ണാടി. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കൂട്ടുലോഹമാണു കണ്ണാടിയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സാധാരണ കണ്ണാടികളില്‍ പ്രതിബിംബം ഗ്ലാസിനു പിറകിലെ രസപാളിയിലാണു രൂപപ്പെടുന്നത്. അതിനാല്‍ പ്രതിബിംബത്തിനു വ്യതിയാനം സംഭവിക്കുന്നു. ആറന്മുള കണ്ണാടിയുടെ പ്രതലത്തിലാണു പ്രതിബിംബം രൂപപ്പെടുക. ഇത് യഥാര്‍ഥ വസ്തുവിന്റെ രൂപത്തോടു പൂര്‍ണമായ സാമ്യം പുലര്‍ത്തും. ആറന്മുള കണ്ണാടി നിര്‍മാണത്തിലെ രഹസ്യക്കൂട്ട് ഇവിടെയുള്ള ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്നും അറിയുന്നത്. മലയാളിയുടെ സവിശേഷമായ ചടങ്ങുകളില്‍ പ്രത്യേകമായ സ്ഥാനം ആറന്മുള കണ്ണാടിക്കുണ്ട്.