മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് : മലയാള നാടകകലാകാരന്മാരില്‍ നിന്നും പിന്നണി പ്രവര്‍ത്തകരില്‍ നിന്നും, നാടകകലക്ക് നല്‍കുന്ന സമഗ്ര സംഭാവനക്ക്, ഡാലസ് ഭരതകല തീയേറ്റഴ്സ് വര്‍ഷം തോറും നല്‍കുന്ന 'ഭരതം അവാര്‍ഡ്' 2024 നുസന്തോഷ് പിള്ള അര്‍ഹനായി.

2023 ഇല്‍ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളില്‍ ഇതിനകം പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മുക്തകണ്‍ഠപ്രശംസ നേടിയ എഴുത്തച്ഛന്‍ നാടകത്തിന്റെ രചയിതാവും സഹസംവിധായകനുമാണു സന്തോഷ് പിള്ള.ഹൈസ്‌കൂളില്‍ വച്ചാണ് സന്തോഷ് പിള്ള ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ട്യൂട്ടോറിയല്‍ കോളേജ് വാര്‍ഷികങ്ങളിലും, അമ്പല പറമ്പുകളിലുമെല്ലാം നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്.

പിന്നീട് അമേരിക്കയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ദീര്‍ഘനാളത്തേക്ക് അരങ്ങത്തുനിന്നും വിട്ടുനിന്നു. യാത്രാ വിവരണങ്ങളും, ചെറുകഥകളും, ലേഖനങ്ങളുമായി പക്ഷെ എഴുത്തിന്റെ വഴി പിന്തുടര്‍ന്നു.

2019 ല്‍ സൂര്യപുത്രന്‍ എന്ന നാടകരചനയിലൂടെയാണ് പിന്നീട് നാടകരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാലസിലെ കലാസ്വാദകര്‍ ഈ നാടകത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോള്‍ വീണ്ടും നാടകരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് എഴുത്തച്ഛന്‍ എന്ന നാടകം, 'തീക്കടല്‍ കടഞ്ഞ്തിരുമധുരം' എന്ന നോവലിനെ ആസ്പദമാക്കി രചിക്കാനാരംഭിച്ചത്.

പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്റെ സമ്പൂര്‍ണ പിന്തുണയും ഈ സംരംഭത്തിന് ലഭിക്കുകയുണ്ടായി. നാടകരചനയിലും, അഭിനയത്തിലും സഹയാത്രികരായ ഹരിദാസ് തങ്കപ്പന്‍, ജയ് മോഹന്‍ എന്നിവരുടെ സഹായത്തോടെ രംഗകഥ പൂര്‍ത്തിയാക്കി 2023 സെപ്റ്റംബര്‍ മാസത്തില്‍ എഴുത്തച്ഛന്‍ ഡാലസ്സിലെ വേദിയില്‍ അരങ്ങേറി. ഇതിനകം അഞ്ച് വേദികളിലവതരിപ്പിക്കപ്പെട്ട ഈ നാടകത്തിനു വലിയ ഒരു ആസ്വാദക അടിത്തറ സൃക്ഷിക്കപ്പെട്ടു കഴിഞ്ഞു.

ഒക്‌റ്റോബറില്‍ ഡാലസ്സില്‍ നടക്കാനിരിക്കുന്ന മാര്‍ ഇവാനിയോസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിലാണ് എഴുത്തച്ഛന്റെ അടുത്തവേദി.കേരള അസ്സോസ്സിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ (8-18-2024) വച്ചു് ഭരതകല തീയേറ്റേഴ്‌സ് ഭാരവാഹികളായ അനശ്വര്‍ മാമ്പിള്ളിയും ഹരിദാസ് തങ്കപ്പനും ഒപ്പം ഡാലസിന്റെ നാടകാചാര്യനായ ശ്രീ ചാര്‍ളി അങ്ങാടിച്ചേരിലും ചേര്‍ന്നു സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രശസ്തിഫലകംസന്തോഷ് പിള്ളയ്ക്കു സമ്മാനിച്ചു. ഭാര്യ-ദേവി, മക്കള്‍-ഹരീഷ്, ശ്രീക്കുട്ടി,മരുമകള്‍-വിറ്റ്‌നീ

ഡാലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയായ ഭരതകലാ തീയേറ്റേഴ്‌സ് ഇതുവരെ എട്ട് നാടകങ്ങള്‍ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെ അനേകവേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.ലോസ്റ്റ് വില്ല', 'പ്രണയാര്‍ദ്രം', 'പ്രേമലേഖനം', 'സൈലന്റ് നൈറ്റ്', 'സൂര്യപുത്രന്‍', 'ആശാന്‍ -സ്‌നേഹഗായകന്‍, 'എഴുത്തച്ഛന്‍', 'സായന്തനം' തുടങ്ങിയ നാടകങ്ങളും 'ദി ഫ്രണ്ട് ലൈന്‍', 'പ്രണയാര്‍ദ്രം' എന്നീ ഷോര്‍ട്ട് ഫിലിമുകളും ഭരതകലയുടെ നേതൃത്വത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടവയാണ്.ഡാലസ് ഭരതകലാ തീയേറ്റേഴ്‌സിന്റെ നാടകങ്ങളില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരെയും ചടങ്ങില്‍ ട്രോഫികള്‍ നല്‍കി ആദരിച്ചു.

ഭരതകല തീയേറ്റേഴ്‌സിന്റെ അഭ്യുദയകാംക്ഷികളായ സണ്ണി മാളിയേക്കല്‍(ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്, പ്രസിഡന്റ്റ്), പി പി ചെറിയാന്‍(പത്രപ്രവര്‍ത്തകന്‍), സിജു വി. ജോര്‍ജ് (പത്രപ്രവര്‍ത്തകന്‍ ) എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. സന്തോഷ് പിള്ള അവാര്‍ഡ് സ്വീകരിച്ചശേഷം മറുപടിപ്രസംഗത്തില്‍ നാടകകലയോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ചു.

മീന ചിറ്റിലപ്പിള്ളി അവതാരകയായിരുന്ന യോഗത്തില്‍ ഗാനമേള, മോണോ ആക്ട്, മത്സരങള്‍, അഭിനയ പ്രദര്‍ശനം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഏവര്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സായാഹ്നമായി മാറി ഈ അവാര്‍ഡ് സമ്മേളനം.

അടുത്ത നാടകമായ 'ഇസബെല്‍ ' (രചന: സലിന്‍ ശ്രീനിവാസ്, അയര്‍ലാന്റ്) ഡ്രാമാസ്‌കോപിക് നാടകത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കാനാഗ്രഹമുള്ള ഡാലസിലെ കലാസാങ്കേതികപ്രതിഭകള്‍ക്കു അവസരമുണ്ടാകുമെന്നും ഭാരതകലാ സംഘാട സമിതി അറിയിച്ചു.പങ്കെടുത്ത ഏവര്‍ക്കും സമിതി ഹൃദയംഗമമായ നന്ദിയര്‍പ്പിച്ചു.

ഇമെയില്‍: barathakala2018@gmail.com