തിരുവനന്തപുരം: കോൺഗ്രസിനെതിരെ വർഗീയ പരാമർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് പ്രതിപക്ഷ നേതാവ വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് സതീശൻ ആരോപിച്ചു.

ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടിൽ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടിൽ യേശുവിനെ കാണിക്കും. എന്നാൽ കേരളത്തിലെ കോൺഗ്രസിൽ സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് അതിനെ വിമർശിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോൾ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നും പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് തുടർ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും ഗുരുതരമായ കണ്ടെത്തലുകൾ ആണ് റിപ്പോർട്ടിൽ ഉള്ളതെന്നും സതീശൻ പറഞ്ഞു.

ഞങ്ങളുടെ ദേശീയ പാർട്ടിയെ കുറിച്ച് കോടിയേരി പറയണ്ട. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യ വർഗത്തിന്റെതാണെന്ന് യച്ചുരി പറയുന്നു. ആ അഖിലേന്ത്യ നേതാവ് പറയുന്നതെങ്കിലും കോടിയേരി കേരളത്തിൽ നടപ്പാക്കട്ടെ. കെ. റെയിൽ ഡിപിആറിൽ ഉള്ളത് കേന്ദ്ര നയമല്ല. ജെയ്ക്ക വായ്പക്ക് വേണ്ടിയാണ് ഡിപിആർ. വായ്പ കിട്ടാനും അവരുടെ സ്‌ക്രാപ്‌സ് വിൽക്കാനുമാണ് ഇത്. അല്ലാതെ ഇത് കേന്ദ്ര നയമെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് ചോദിച്ചു.