കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള തർക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനം ചർച്ചയാക്കാനുള്ള അജണ്ടയെ സ്വാഗതം ചെയ്യുന്നു. അപ്പോൾ ഞങ്ങൾക്ക് എറണാകുളം ജില്ലയുടെ വികസന ചരിത്രം പറയേണ്ടി വരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരൻ കൊണ്ടുവന്നതാണ്.

ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാൻ പറ്റൂവെന്നാണ് അന്നത്തെ സിപിഎം നേതാക്കൾ പ്രസംഗിച്ചത്. കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയം കെ കരുണാകരൻ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് സിപിഎം ചോദിച്ചത്. ഗോശ്രീ വികസന പദ്ധതി കൊണ്ടുവന്നതും കെ കരുണാകരനാണ്. അന്ന് അതിനെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തത് സിപിഎമ്മുകാരാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ് ലൈൻ വലിച്ചെങ്കിലും അത് പൂർത്തിയാക്കിയത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിക്കുന്നതെന്നും സതീശൻ പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാൾ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സിൽവർ ലൈൻ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സിൽവർ ലൈനൊന്നും പോകുന്നില്ല. കുന്നത്ത് നാട് മണ്ഡലത്തിലൂടെയാണ് സിൽവർ ലൈൻ പോകുന്നത്. മെട്രോ റെയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്.

ആ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. ആറ് വർഷം കൊണ്ട് ഇത് നടപ്പാക്കാനായില്ല. പാലാരിവട്ടത്ത് നിന്നും കാക്കനാടേക്ക് മെട്രോ എക്സ്റ്റൻഷൻ കൊണ്ടു വരാൻ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നത്. ഈ കമ്മീഷൻ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ല. ആ നിലപാടിൽ യു.ഡി.എഫ് ഉറച്ച് നിൽക്കുന്നു.

തൃക്കാക്കരയിലെ ജനങ്ങൾ വിധിയെഴുതട്ടേ. കേരളത്തെ ഈ പദ്ധതി തകർത്ത് തരിപ്പണമാക്കുമെന്ന് ജനങ്ങൾക്കറിയാം. എറണാകുളത്ത് എൽ.ഡി.എഫ് കൊണ്ടു വന്ന വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാണിച്ച് തരാമോ? വികസനം വേണം, വിനാശം വേണ്ടെന്നതാണ് യു.ഡി.എഫ് നിലപാട്. വികസന അജണ്ട കേരളം ചർച്ച ചെയ്യട്ടേ. ഇപ്പോൾ വികസനത്തിന്റെ മുഖം മൂടിയിട്ട് ചില വികസന വിരുദ്ധർ ഇറങ്ങിയിരിക്കുകയാണ്.

ജപ്പാനിൽ നിന്നും സിൽവർ ലൈനിന് വായ്പ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എ.ഡി.ബിക്കാരുടെ തലയിൽ കരി ഓയിൽ ഒഴിച്ചവരൊക്കെ എവിടെപ്പോയി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാന്റെ കരണത്തടിച്ചവർ ഇപ്പോൾ വിദേശ യൂണിവേഴ്സിറ്റി തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കാലഘട്ടത്തിലും വികസന വിരുദ്ധ പിന്തിരിപ്പൻ സമീപനമാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. തൃക്കാക്കരയിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തി വിധിയെഴുതും.- സതീശൻവ്യക്തമാക്കി.