തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് കിറ്റെക്സ് പ്രചരിപ്പിക്കുന്നത് ഈ നാടിനേട് ചെയ്യുന്ന ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ തൊഴിലിലല്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണിത്. സർക്കാർ കിറ്റെക്സുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റിൽ വീണ തവളയെ പോലെയാണെന്നും കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്.

കേരളം വിടാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്സിന് തെലുങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നെന്ന് സാബു വിശദീകരിച്ചിരുന്നു. നിലവിൽ 1000 കോടി തെലങ്കാനയിൽ നിക്ഷേപിക്കുമെന്ന് അറിയിച്ച സാബു കിറ്റെക്സ് മതേർസ് യൂണിറ്റ് ഉൾപ്പെടെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.

വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സർക്കാർ വഹിക്കും, കമ്പനിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിർമ്മാർജ്ജനോത്തരവാദിത്തം സർക്കാരിനാണ്, പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സർക്കാർ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകൾ.

'വളരെ ദുഃഖത്തോടെയാണ് യാത്ര തിരിച്ചതെങ്കിലും സന്തോഷത്തോടെയാണ് മടങ്ങിയത്. രാജകീയ സ്വീകരണമാണ് തെലങ്കാന സർക്കാരും വ്യവസായ മന്ത്രിയും ഒരുക്കിയത്. ടെക്സ്‌റ്റൈൽസിന് മാത്രമായി വ്യവസായ പാർക്കും ജനറലായ വ്യവസായ പാർക്കും ഉണ്ട്. കേരളത്തിലും നിരവധി വ്യവസായ പാർക്കുകളുണ്ട്. എന്നാൽ കേരളത്തിൽ നിന്നും വ്യത്യസ്തമായി ആധുനിക സൗകര്യങ്ങളാണ്. ഇലക്ട്രിസ്റ്റി മുടങ്ങില്ല. വെള്ളം, ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങളാണ് കണ്ടത്. എക്സ്പോർട്ട് ഓറിയന്റഡായ കമ്പനിയാണ്. ദിവസനവും കണ്ടെയിനറുകൾ കയറ്റി അയക്കണം. പോർട്ടിലേക്കുള്ള ദൂരം കൂടുതലാണ്. എന്നാൽ അധിക ചെലവ് സർക്കാർ വഹിക്കും.

ഇവിടെ 30 ദിവസത്തിനുള്ള 11 റെയിഡുകളാണ് നടത്തിയത്. എന്നാൽ അവിടെ പരിശോധനയുടെ പേരിൽ ഒരു ഉദ്യോഗസ്ഥരും കയറിയിറങ്ങില്ലായെന്ന് ഉറപ്പ് നൽകി. മൂന്ന് വർഷത്തിനുള്ളിൽ ഒരു റെയിഡ് നടക്കും. അത് നിങ്ങളെ മുൻകൂട്ടി അറിയിച്ചായിരിക്കും എന്ന ഉറപ്പ് നൽകി. സിംഗിൾ വിന്റോ ക്ലിയറൻസ് നടപ്പാക്കിയത് വലിയ സംഭവമായിട്ടാണ് കേരളം കാണുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ അതൊക്കെ നേരത്തെ വിട്ടു.

ഐപാസ്/ഇ പാസ് സംവിധാനമാണ് അവിടെ. ഒരു വ്യവസായിക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പൊട്ടകിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് സംസ്ഥാന സർക്കാരിന്റേത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്ത് നടക്കുന്നുവെന്ന് നമ്മുടെ സർക്കാരിനും ഗവൺമെന്റിനും ഒന്നും അറിയില്ല. 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെകിൽ ഇരട്ടി വളർച്ചയുണ്ടായേനേ.' സാബു എം ജേക്കബ് പറഞ്ഞു.