തിരുവനന്തപുരം: പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പുതുനിരയെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തലസ്ഥാനത്തെത്തിയ സതീശൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ സുധീരൻ തുറന്നടിച്ചു.

പുതുനായകനായുള്ള രാഷ്ട്രീയ ഇന്നിങ്‌സ് തുടങ്ങി വിഡി സതീശൻ. നിർണ്ണായക തീരുമാനം വന്നതിന് ശേഷം തലസ്ഥാനത്തെത്തി നേതാക്കളെ ചെന്ന് കണ്ട് പിന്തുണ തേടി മുന്നോട്ട്. ഉമ്മൻ ചാണ്ടി-ചെന്നിത്തല ദ്വയത്തെ മറികടന്നുള്ള വരവിനെ തുണച്ചത് യുവനിരയാണെങ്കിലും ലക്ഷ്യം എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോവുകയാണെന്ന് വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. സംഘടനയെയും യുഡിഎഫിനെയും പ്രതിപക്ഷ പ്രവർത്തനത്തെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.