മലപ്പുറം: കേരളത്തിന്റെ നവോത്ഥാന നായകനായ മഹാത്മാ അയ്യൻകാളിയെ കേരളത്തിൽ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവഗണിക്കുന്നത് മാപ്പർഹിക്കാത്തതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അധ:കൃതരുടെ കുട്ടികൾക്ക് പഠിക്കാൻ അയ്യങ്കാളിയുടെ ശ്രമഫലമായി 1914 ൽ തിരുവനന്തപുരത്ത് വെക്കാനൂരിലുള്ള പുതുവൽവിളാകം യു.പി.സ്‌കൂൾ ഇന്നും യു.പി.സ്‌കൂളായിത്തന്നെ നിലനിൽക്കുന്നത് അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രനോവലായ തീണ്ടാളൻ ഓൺലൈനിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്നത്തെ വായന ഡിജിറ്റൽ രീതിയിലേക്ക് വഴിമാറിയപ്പോൾ സമ്പൂർണ്ണ അറിവുകളുടെ ദൈർഘ്യത്തിന് കുറവു വന്നിട്ടുണ്ട്. ഈ കുറവു പരിഹരിക്കുന്നത് പുസ്തകങ്ങളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സർവ്വതോന്മുഖ പുനരുദ്ധാരണ പ്രക്രിയകൾക്ക് നേതൃത്വം നൽകിയവരെക്കുറിച്ച് ദേശീയ തലത്തിൽ ചർച്ചക്ക് വരുമ്പോൾ അയ്യങ്കാളി ചർച്ച ചെയ്യപ്പെടാതെ പോകുന്നത് അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങിയതു കൊണ്ടാണ് .

ഇത്തരം മഹാന്മാരുടെ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധയിലെത്താൻ മറ്റു ഭാഷകളിലേക്ക് കൂടി മൊഴിമാറ്റം ചെയ്യേണ്ടതുണ്ട്.അയ്യങ്കാളിയെ പോലുള്ള മഹാരഥന്മാരുടെ ജീവിത ദർശനങ്ങൾ സാധാരണക്കാരനിലെത്താൻ നോവൽ ,സിനിമ എന്നീ മാധ്യമങ്ങളിലൂടെ സാദ്ധ്യമാവുമെന്ന് രാമായണം, മഹാഭാരതം സീരിയലുകൾ ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടു.സി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സർവ്വകലാശാല പ്രോ.വൈസ് ചാൻസലർ ഡോ: കെ.ജയപ്രസാദ് പുസ്തകം പരിചയപ്പെടുത്തി.കെ.പി.എം.എസ്.സംസ്ഥാന സമിതിയംഗങ്ങളായ എൻ.കെ. നീലകണ്ഠൻ, ടി.ടി.ഭാർഗ്ഗവി, തിരൂർ ദിനേശ്, ആർ.രാധാകൃഷ്ണൻ ,വിവേ കാനന്ദ പൈ എന്നിവർ പ്രസംഗിച്ചു.

'തീണ്ടാളൻ' ഏറ്റുവാങ്ങി കർഷക മുത്തശ്ശി

പുസ്തക പ്രകാശനത്തിന് ആളും ആരവവും ഒന്നുമുണ്ടായില്ല. സാക്ഷ്യം വഹിച്ചത് കതിരണിയാൻ വെമ്പി നിൽക്കുന്ന നെൽവയലുകൾ മാത്രം. മഹാത്മാ അയ്യൻകാളി ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തിരൂർ ദിനേശ് എഴുതി കുരുക്ഷേത്ര പ്രസിദ്ധീകരിച്ച 'തീണ്ടാളൻ' എന്ന നോവലാണ് പാടത്തു പണിയെടുക്കുന്ന കർഷക കാരണവന്മാർ പ്രകാശനം ചെയ്തത്. പുസ്തകം ഏറ്റുവാങ്ങിയ കർഷക മുത്തശ്ശി ചെമ്പിക്ക് അയ്യങ്കാളിയെക്കുറിച്ച് പറഞ്ഞു കേട്ട അറിവേയുള്ളു.അധ:കൃതന് പൗരാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ട അയിത്താചരണത്തിന്റെ ദുരിതകാലത്ത് പുലയക്കുടിലിലാണ് അയ്യങ്കാളി ജനിച്ചത്.ലക്ഷക്കണക്കിന് വരുന്ന അധ:കൃതരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യൻകാളിയുടെ വീരകഥകൾ പാടിപ്പതിഞ്ഞ വരികളാണ്. ആനവോത്ഥാന നായകന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവൽ ആത്മ ഹർഷത്തോടെയാണ് ചെമ്പി ഏറ്റുവാങ്ങിയത്.

അയ്യങ്കാളി ആഹ്വാനം ചെയ്ത് ഒരു വർഷം നീണ്ടു നിന്ന കേരളത്തിലെ ആദ്യത്തെ കർഷകസമരത്തെ അനുസ്മരിച്ചു കൊണ്ടാണ് മലപ്പുറം ജില്ലയിൽ തലക്കാട് പഞ്ചായത്തിലുള്ള വയലിൽ വെച്ച് കുറ്റൂർ കർഷക കൂട്ടായ്മയുടെ നേതൃത്ത്വത്തിലാണ് പുസ്തക പ്രകാശന ചടങ്ങു സംഘടിപ്പിച്ചത്. പഴയ കാലത്തുകൊയ്ത്തുൽസവം നടന്നിരുന്ന പാടത്തു വെച്ചു നടത്തിയ ചടങ്ങിൽ കർഷക കാരണവരായതിരുത്തുമ്മൽ പരമേശ്വരനാണ് ചെമ്പിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തത്.മറ്റൊരു കർഷക കാരണവർ കൊല്ലത്തോടത്ത് അപ്പു അദ്ധ്യക്ഷത വഹിച്ചു.കൃഷ്ണകുമാർ പുല്ലൂരാൻ , ജയകുമാർ.പി.പരമേശ്വരൻ, മനോജ് തെക്കുമ്പാട്ട്, അഡ്വ.പി.ശ്രീ ഹരി തുടങ്ങിയവർ സംബന്ധിച്ചു.