തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ബംഗാളിൽ നടന്ന ആക്രമണത്തിന് എതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വി മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണ്. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘർഷ സ്ഥലം സന്ദർശിക്കാൻ പോയ മന്ത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പൊലീസിന്റെ സാന്നിധ്യത്തിലാണ് തൃണമൂൽ ഗുണ്ടകൾ വി മുരളീധരനെ ആക്രമിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂർണമായും മമത ബാനർജി തകർത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്.

ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബംഗാളിൽ നിന്നും പലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്ന് അക്രമികളെ ഓർമ്മിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ഫെയ്ബുക്കിൽ കുറിച്ചു.

മേദിനിപൂരിൽ വച്ചായിരുന്നു മുരളീധരന്റെ കാർ തകർത്തത്. അക്രമത്തിൽ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കാറിന്റെ പുറകിലെ ചില്ലുകൾ പൂർണമായി തകർന്നു. അക്രമത്തെ തുടർന്ന് മിഡ്‌നാപൂരിലെ സന്ദർശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാർ ആക്രമിക്കുന്നതിന്റെ വീഡിയോ വി മുരളീധരൻ ട്വിറ്ററിൽ പങ്കുവച്ചു.