കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ നടന്ന ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതിഷേധിച്ചിറങ്ങി. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാർട്ടിക്ക് ഗുണമില്ലെന്നും വിമർശനം ഉയർന്നതോടെയാണ് മുരളീധരൻ ഇറങ്ങിപ്പോയത്.

ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമർശനമായിരുന്നു മന്ത്രിയെ കൂടുതൽ ചൊടിപ്പിച്ചത്.

ഓൺലൈൻ യോഗത്തിൽ നിന്ന് ലെഫ്റ്റ് അടിച്ച കേന്ദ്ര മന്ത്രി യോഗത്തിലും പ്രസംഗിച്ചിരുന്നില്ല. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി അവലോകന യോഗത്തിലും വാക്പോരുണ്ടായിരുന്നു.

സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്.

കഴക്കൂട്ടത്തെ പാരജയത്തിന് കാരണം സ്ഥാനാർത്ഥി നിർണയം വൈകിയതാണെന്നായിരുന്നു വിമർശനം. നെടുമങ്ങാട് വോട്ട് കുറഞ്ഞതിലും മണ്ഡലം കമ്മറ്റിയുടെ റിപ്പോർട്ടിലും വിമർശനവുമായി സ്ഥാനാർത്ഥി ജെ ആർ പത്മകുമാർ രംഗത്തെത്തി. പിന്നാലെ മുൻ ജില്ലാ പ്രസിഡണ്ടും എസ് സുരേഷും വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോർകമ്മിറ്റി വിളിച്ച് വീഴ്‌ച്ച ചർച്ചചെയ്യാൻ കെ സുരേന്ദ്രൻ നിർദ്ദേശിക്കുകയായിരുന്നു.

2016 ലും തുടർന്നും ബിഡിജെഎസ് പിന്തുണ കൊണ്ട് കിട്ടിയ സമുദായ വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇത് എൽഡിഎഫിലേക്ക് പോവുകയായിരുന്നുവെന്നാണ് നേതാക്കൾ പറഞ്ഞു. എന്നാൽ ശോഭാ സുരേന്ദ്രൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത് ചർച്ചയായി.

നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകൾ ചോർന്നെന്നും യോഗം വിലയിരുത്തി. വട്ടിയൂർക്കാവിൽ മത്സരിച്ച ജില്ലാ പ്രസിഡണ്ടും വിവി രാജേഷിന് പാർട്ടി വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. ബിജെപി ശക്തികേന്ദ്രങ്ങളായ ഒമ്പത് വാർഡുകളിൽ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ട് തനിക്ക് കിട്ടിയെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാർത്ഥിയായിരുന്ന എസ് സുരേഷിനെ പ്രകോപിപ്പിച്ചിരുന്നു.