തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രാഹുൽ ഗാന്ധി മാതൃകയാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട കാലത്ത് രാഷ്ട്രീയവിമർശനങ്ങൾക്കപ്പുറം സംസ്ഥാനസർക്കാരിന് ക്രിയാത്മകപിന്തുണ നൽകുമെന്ന് സതീശന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിഡി സതീശനെ രാഹുൽ ഗാന്ധി മാതൃകയാക്കണമെന്ന് മുരളീധരൻ പറഞ്ഞു. കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണെന്ന് രാഹുൽ ഗാന്ധിയെ സതീശൻ ബോധ്യപ്പെടുത്തണമെന്ന് മുരളീധരൻ പറഞ്ഞു. എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്ര മോദി സർക്കാരിനെ പിന്തുണക്കണം.

കേരളത്തിൽ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കിൽ അതും കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം.

വി മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളനിയമസഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്, എല്ലാവിധ ആശംസകളും നേരുന്നു. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമർശനങ്ങളല്ല മറിച്ച് സർക്കാരിന് ക്രിയാത്മകമായ പിന്തുണയാണ് പ്രതിപക്ഷം നൽകണ്ടത് എന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ നേതാവ് രാഹുൽ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്......

ദിവസം മൂന്ന് നേരം, മരുന്ന് കഴിക്കുന്നത് പോലെ, നരേന്ദ്ര മോദിയേ വിമർശ്ശിക്കുക എന്ന നിലപാടാണ് ഈ മഹാമാരിയുടെ കാലത്ത് സതീശന്റെ നേതാവ് സ്വീകരിച്ചിരുക്കുന്നത്.....138 കോടി ജനങ്ങളുള്ള ഈ രാജ്യം, ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്പോൾ, കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണ് എന്ന് രാഹുൽ ഗാന്ധിയെയും സതീശൻ ബോധ്യപ്പെടുത്തണം.....

എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്ര മോദി സർക്കാരിനെ പിന്തുണക്കട്ടെ....! മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കട്ടെ........അതല്ല, കേരളത്തിൽ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കിൽ അതും കോൺഗ്രസ് വ്യക്തമാക്കണം.