കോതമംഗലം: സഹകരണ മേഖലയിൽ പതിനായിരം പേർക്ക് പുതിയ തൊഴിലവസം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 21000 പേർക്ക് തൊഴിൽ നൽകി കഴിഞ്ഞതായി മന്ത്രി വി എൻ വാസവൻ.സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാരപ്പെട്ട് സർവ്വീസ് സഹകരണ ബാങ്കിന്റെ മൂല്യവർദ്ധിത കേന്ദ്രത്തിൽ ഉല്പാദിപ്പിക്കുന്ന ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ എന്നിവയുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ആസ്ട്രേലിയ, ന്യൂസിലന്റ്, അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കരാറാണ് ഒപ്പുവച്ചത് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും ചേർന്നു കൊണ്ട് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. പക്ഷേ സംസ്ഥാന സർക്കാർ സഹകാരികളുടെ നിക്ഷേപത്തിന് പൂർണ്ണ ഗ്യാരണ്ടി നൽകിയിട്ടുള്ള കാര്യവും മന്ത്രി ഓർമപ്പെടുത്തി.

യോഗത്തിൽ ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷനായി.ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.സെക്രട്ടറി റ്റി ആർ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, കോക്കനട്ട് ഡവലപ്മെന്റ് അംഗം കെ എസ് സെബാസ്റ്റ്യൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ, സിപിഐ (എം) ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, മുഹമ്മദ് ഷെരീഫ്, കെ സി അയ്യപ്പൻ, എം കെ മനോജ് കുമാർ, കെ കെ സജീവ്, എം പി വർഗീസ്, എന്നിവർ സംസാരിച്ചു.