കോഴിക്കോട്: ഒ.എൻ.വി പുരസ്‌കാര വിവാദത്തിൽ തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് പിന്തുണയുമായി സാഹിത്യകാരൻ വി.ആർ. സുധീഷ്. 'വൈരമുത്തുവിനോട് കാണിച്ചത് അതിനിന്ദ്യമായ മാടമ്പിത്തര'മെന്നാണ് സുധീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. എന്തുകൊണ്ടാണ് താൻ വൈരമുത്തുവിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

വൈരമുത്തുവിനെതിനായ മീ ടു കേസ്, 12 സ്ത്രീകൾ കൊടുത്ത കേസാണത്. തെളിയിക്കപ്പെട്ടിട്ടില്ല. അത്, കോടതിയും പൊലീസുമാണ് ചെയ്യേണ്ടത്. ഒന്നും ചെയ്തിട്ടില്ല. ആർക്കുവേണമെങ്കിലും ഇത്തരം ആരോപണം ഉന്നയിക്കാവുന്ന സാഹചര്യം നിലനിൽക്കുകയാണിപ്പോളെന്ന് വി ആർ സുധീഷ് വ്യക്തമാക്കി.

തമിഴ് ഭാഷയിലെ വലിയ കവിയും പാട്ടെഴുത്തുകാരനും നോവലിസ്റ്റുമാണ് വൈരമുത്തു. കേരളത്തിലെ ഒരു കവിയുടെ പേരിലുള്ള പുരസ്‌കാരം അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തെ ക്ഷണിച്ച്, അപമാനിക്കുകയാണിപ്പോൾ ചെയ്തത്. ഇത്, വ്യക്തിഹത്യയാണ്. കേരളത്തിൽ വലിയ എഴുത്തുകാരില്ലാഞ്ഞിട്ടല്ല, തമിഴ്‌നാട്ടിലേക്ക് പോയത്. ശ്രീകുമാരൻ തമ്പിയെന്ന നല്ല കവി ഇവിടെയുണ്ട്. അദ്ദേഹത്തിനിത്തരം പുരസ്‌കാരളൊന്നും ലഭിച്ചതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുത്തുകാരനെ മാറ്റി നിർത്തി, എഴുത്തിനെ പഠിക്കാനാണ് പണ്ടെ പറയാറുള്ളത്. അതാണ്, പഠിച്ചതും പഠിപ്പിച്ചതും. ലോകത്തിലെ തന്നെ, 98 ശതമാനം എഴുത്തുകാർക്കും ഈ അളവുകോൽ വച്ചാൽ പുരസ്‌കാരം നൽകാൻ കഴിയില്ല. എഴുത്തുകാർ പൊതുവെ ദൗർബല്യമുള്ളവരാണ്. ഇതേ സദാചാര ബുദ്ധികൊണ്ടാണ് പുനത്തിലിനു എഴുത്തച്ഛൻ പുരസ്‌കാരം തടഞ്ഞത്. പുനത്തിൽ കുഞ്ഞബ്ദുല്ലയ്ക്ക് എഴുത്തുച്ഛൻ പുരസ്‌കാരം കൊടുക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടായിരുന്നു.

അത്, നഷ്ടപ്പെട്ടത്, പുനത്തിൽ മദ്യപാനിയും സ്ത്രീജിതനുമാണെന്ന് പറഞ്ഞാണ്.അവസാനനിമിഷം ഒ.എൻ.വി ഇടപെട്ടാണ്, തഴഞ്ഞതെന്ന് കോഴിക്കോട്ടെ വേദിയിൽ നിന്നും പുനത്തിൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടിരുന്നു. അതെ ഒ.എൻ.വിയുടെ പേരിലുള്ള പുരസ്‌കാരമാണിപ്പോൾ വിവാദമായിരിക്കുന്നത്. ഇതൊരു പുതിയ കീഴ്‌വഴക്കമാണ്. വരേണ്യവൽകരണമാണ്. ഈ സാഹചര്യത്തിൽ സദാചാരവാദികൾ വിജയിക്കട്ടെയെന്ന് മാത്രമാണ് പറയാനുള്ളത്'.- സുധീഷ് നിലപാട് വ്യക്തമാക്കി.